അസമിൽ ബി.ജെ.പി മന്ത്രി കോൺഗ്രസിൽ
text_fieldsനന്ദിത ഗാർലോസ
ഗുവാഹത്തി: ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് അസം മന്ത്രി നന്ദിത ഗാർലോസ കോൺഗ്രസിൽ ചേർന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ദിമാ ഹസാവോ ജില്ലയിലെ ഹാഫ്‌ലോങ് മണ്ഡലത്തിൽ നിന്ന് നന്ദിത മത്സരിക്കുമെന്ന് കോൺഗ്രസ് പ്രസ്താവനയിൽ അറിയിച്ചു. കോൺഗ്രസ് പ്രഖ്യാപിച്ച സ്താനാർഥിയെ പിൻവലിച്ചാണ് നന്ദിതക്ക് സീറ്റ് നൽകിയത്.
'നന്ദിത ഗാർലോസ കോൺഗ്രസിൽ ചേർന്നതായി അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി അവർ ദിമാ ഹസാവോയുടെ ശബ്ദമാണ്. അവർ എപ്പോഴും തന്റെ വിശ്വാസങ്ങൾക്കും തത്വങ്ങൾക്കും വേണ്ടി നിലകൊണ്ടിട്ടുണ്ട്' എന്ന് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. ബി.ജെ.പി നന്ദിതക്ക് പകരം പുതുമുഖമായ രൂപാലി ലാങ്‌താസയെ മത്സരിപ്പിക്കും.
നന്ദിത ഗാർലോസ പാർട്ടിയിൽ ചേരുന്നതിന്റെ ചിത്രവും അസം കോൺഗ്രസ് മീഡിയ ടീം പങ്കിട്ടു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഞായറാഴ്ച ഹാഫ്‌ലോങ്ങിലുള്ള നന്ദിത ഗാർലോസയുടെ വീട് സന്ദർശിച്ചിരുന്നു. പക്ഷെ ഇവർ എന്താണ് സംസാരിച്ചതെന്നോ, മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുനയ ശ്രമം ഉണ്ടായിട്ടുണ്ടോ എന്നും അറിയാനായിട്ടില്ല. 126 അംഗ അസം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ ഒമ്പതിന് നടക്കും. മേയ് നാലിന് വോട്ടെണ്ണൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

