അസമിന്‍റെ പ്രളയ ദുഃഖം
text_fieldsസമീപകാലത്തെ ഏറ്റവും വലിയ പ്രളയങ്ങളിലൊന്നിനാണ് അസം സാക്ഷ്യം വഹിക്കുന്നത്. ജൂലൈ അവസാനം തുടങ്ങിയ കനത്ത മഴയിലും പ്രളയത്തിലും 1.92 ലക്ഷം മനുഷ്യരാണ് വെള്ളത്താലൊറ്റപ്പെട്ട് കഴിയുന്നത്. ശിവസാഗറിലെ ദിഖൗ നദിയും ഗോലാഘട്ടിലെ നുമാലീഗഢിലുള്ള ധൻസിരി നദിയും അപകടകരമായ രീതിയിൽ നിറഞ്ഞൊഴുകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
നാഗാലാൻഡിന് എന്ത് ബന്ധം?
മൺസൂൺ കാലത്ത് നാഗാലാൻഡിലും മഴ നീണ്ടുനിന്നു. ഖനനം കാരണം പ്രകൃതിയിൽ നാശം വന്ന നാഗാലാൻഡ് കുന്നുകളിൽ നിന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കാണ് അസമിൽ പ്രളയ കാരണമെന്ന് വർത്തമാനമുണ്ട്. പക്ഷെ, ഇത് സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും അയൽ സംസ്ഥാനങ്ങളിലെ കുന്നുകളിൽ കൂടുതൽ മരംപിടിപ്പിക്കുന്നത് തങ്ങളെ സഹായിക്കുമെന്ന് അസം പറയുന്നു.
ഭയപ്പെടുത്തുന്ന ബ്രഹ്മപുത്ര
ഹിമാലയവും പട്കായ്, നാഗ, ഖാസി, ഗാരോ കുന്നുകളും ചുറ്റപ്പെട്ടുകിടക്കുന്ന സംസ്ഥാനമാണ് അസം. ഭൂമിയുടെ ഏകദേശം 40 ശതമാനവും ബ്രഹ്മപുത്രയുടെയും അതിന്റെ 33 പ്രധാന പോഷകനദികളുടെയും തീരപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. മൺസൂൺ കാലത്ത് ഈ നദികൾ പെട്ടെന്ന് കരകവിഞ്ഞൊഴുകുന്നു.
കാരണം വനനശീകരണം?
കുറഞ്ഞുവരുന്ന വനമേഖലയും കനത്ത എക്കൽ നിക്ഷേപവുമാണ് പ്രളയ കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. മണ്ണൊലിപ്പ് തടയാനും മഴവെള്ളം കുത്തിയൊഴുകുന്നത് മന്ദഗതിയിലാക്കാനും വനങ്ങൾ സഹായിക്കും. വനനശീകരണം കൂടിയതോടെ മണ്ണൊലിപ്പ് വർധിക്കുകയും നദികളിൽ കൂടുതൽ എക്കൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു
മരണം 82
ശനിയാഴ്ച രണ്ടുപേർകൂടി മരിച്ചതോടെ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം 82 പിന്നിട്ടു. വീടുകൾ, റോഡുകൾ, പാലങ്ങൾ, കൃഷിസ്ഥലങ്ങൾ എന്നിവയെല്ലാം വ്യാപകമായി തകർന്നു.
ക്യാമ്പുകളിൽ 10000
54 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനായിരത്തോളം ആളുകളാണ് കഴിയുന്നത്. എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ പ്രളയബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിവരികയാണ്
ഒറ്റപ്പെട്ടവർ 1.92 ലക്ഷം
1.92 ലക്ഷം മനുഷ്യരാണ് വെള്ളത്താലൊറ്റപ്പെട്ട് കഴിയുന്നത്. ശിവസാഗർ, ഗോലാഘട്ട്, ജോർഹാട്ട്, നഗാവ്, ചരായ്ദിയോ ജില്ലകളിലാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ശിവസാഗറിലെ ദിഖൗ നദിയും ഗോലാഘട്ടിലെ നുമാലീഗഢിലുള്ള ധൻസിരി നദിയും നിറഞ്ഞൊഴുകുന്ന സാഹചര്യത്തിൽ അധികൃതർ ജാഗ്രത മുന്നറിയിപ്പ് നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

