അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണം നാലായി, 35,000ത്തിലേറെ പേർ ദുരിതത്തിൽ
text_fieldsഗുവാഹത്തി: അസമിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയക്കെടുതി രൂക്ഷം. പ്രളയക്കെടുതിയിൽ ഒരാൾകൂടി മരിച്ചതോടെ മരണസംഖ്യ നാലായി ഉയർന്നു. 37,000ത്തിലേറെ പേരെ പ്രളയം ബാധിച്ചതായി അസം ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
സോണിത്പുർ ജില്ലയിലെ ചാരിദൂർ റവന്യു സർക്കിളിൽ തിങ്കളാഴ്ച രാത്രിയിൽ ഒരു പെൺകുട്ടിയെ കാണാതായിരുന്നു. ചൊവ്വാഴ്ചയോടെ പെൺകുട്ടിയുടെ മൃതദേഹം കണ്ടുകിട്ടി.
ലഖിംപുർ ജില്ലയാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. ജില്ലയിൽ മാത്രം 35,000ത്തിലധികം പേരെ പ്രളയം ബാധിച്ചു. സോണിത്പുർ, ദിബ്രുഗഡ്, ലഖിംപുർ, ധേമാജി, ജോർഹട്ട്, ശിവസാഗർ എന്നീ ആറ് ജില്ലകളിലായി 12 റവന്യൂ സർക്കിളുകളും 99 ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ സോണിത്പുർ ജില്ലയിൽ സംസ്ഥാന ദുരന്തനിവാരണ സേന 16 പേരെ രക്ഷപ്പെടുത്തി. ദുരിതബാധിതർക്കായി 20 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങൾ വഴി ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
അയൽ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ തുടരുന്ന ശക്തമായ മഴയെ തുടർന്ന് അസമിലെ നദികളിലെ ജലനിരപ്പ് ഉയരുന്നതിനാൽ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
വെള്ളപ്പൊക്കത്തിൽ 1103.94 ഹെക്ടർ കൃഷിഭൂമി വെള്ളത്തിനടിയിലായി. നിരവധി വളർത്തുമൃഗങ്ങൾ ഒലിച്ചുപോയി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റോഡുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും തകർന്നതായും അധികൃതർ അറിയിച്ചു.
അതേസമയം, അരുണാചൽ പ്രദേശിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് റോഡ് ഗതാഗതവും ജനജീവിതവും പൂർണ്ണമായി തടസ്സപ്പെട്ടു. പ്രളയക്കെടുതിയിൽ ഇതുവരെ ഏഴ് പേർ മരണപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തെ 26 ജില്ലകളിലായി 425 ഗ്രാമങ്ങളിലെ 97,182 പേരെ പ്രളയം നേരിട്ട് ബാധിച്ചു. പാലങ്ങൾ തകര്‍ന്നതോടെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു.
കുമേ നദിയിൽ ജലനിരപ്പ് പെട്ടന്ന് ഉയർന്നത് കുറുങ് കുമേ ജില്ലയിലെ പാർസി-പാർലോ, ധാമിൻ മേഖലകളിൽ വലിയ നാശം വിതച്ചു. ധാമിനെയും ഹുരിയെയും ബന്ധിപ്പിക്കുന്ന 66 മീറ്റർ നീളമുള്ള ബെയ്‌ലി തൂക്കുപാലം ഒലിച്ചുപോയി. കൂടാതെ ലൂക്സാങ് വാലി പാലം, ഹുതാർ വാലി പാലം എന്നിവയും പൂര്‍ണമായും ഒലിച്ചുപോയി. ലോവർ ദിബാങ് വാലി, വെസ്റ്റ് സിയാങ്, കാംലെ, ഈസ്റ്റ് കമെങ് തുടങ്ങിയ ജില്ലകളിലാണ് പ്രളയക്കെടുതി രൂക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

