‘നിങ്ങളുടെ ‘മാമ’ പണം നൽകും’; വർഷത്തിൽ രണ്ട് സൗജന്യ പാചകവാതക സിലിണ്ടർ വാഗ്ദാനവുമായി അസം മുഖ്യമന്ത്രി
text_fieldsഗുവാഹത്തി: പാചകവാതക വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്നതിനിടെ വേറിട്ട തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ബി.ജെ.പി സഖ്യം വീണ്ടും അധികാരത്തിലെത്തിയാൽ ഓരോ കുടുംബത്തിനും വർഷത്തിൽ രണ്ട് എൽ.പി.ജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഗുവാഹത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ റാലിയിലായിരുന്നു ശർമ.
ബിഹു, ദുർഗാപൂജ ആഘോഷങ്ങൾക്ക് മുന്നോടിയായിട്ടായിരിക്കും സിലിണ്ടറുകൾ വിതരണം ചെയ്യുക. ഇത് തികച്ചും സൗജന്യമാണ്. നിങ്ങളുടെ 'മാമ' (മുഖ്യമന്ത്രിയെ അനുയായികൾ വിളിക്കുന്നത്) ഇതിനുള്ള പണം നൽകും -ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്നും ആവശ്യമായ സ്റ്റോക്ക് ലഭ്യമാണെന്നും സർക്കാർ അറിയിച്ചു. ഗാർഹിക ഉപഭോക്താക്കൾക്ക് 100 ശതമാനം വിഹിതവും ഉറപ്പാക്കുന്നുണ്ടെന്നും ഔദ്യോഗിക പത്രക്കുറിപ്പിലൂടെ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പുതിയ പെരുമാറ്റച്ചട്ടം ലംഘിച്ച അസമിലെ അഞ്ച് എൽ.പി.ജി വിതരണക്കാരെ അടിയന്തരമായി സസ്പെൻഡ് ചെയ്തിരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സംസ്ഥാനത്തുടനീളം കടുത്ത നിരീക്ഷണം ഏർപ്പെടുത്തിയിട്ടുമുണ്ട്. വിതരണത്തിലെ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഈ നടപടിയെടുത്തത്.
അസമിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ് നടക്കുന്നത്. മേയ് 4ന് വോട്ടെണ്ണൽ നടക്കും. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

