അസമിൽ വീണ്ടും ബുൾഡോസർ രാജ്: കൃഷിഭൂമി കൈയേറിയെന്നാരോപിച്ച് 73 മുസ്‌ലിം കുടുംബങ്ങളുടെ വീടുകൾ തകർത്തു
text_fieldsഗുവാഹതി: അസമിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള ബുൾഡോസർ നടപടികൾ തുടരുന്നു. ഗോൽപാര ജില്ലയിലെ കൃഷ്ണായി പ്രദേശത്ത് കൃഷിഭൂമി അനധികൃതമായി കൈയേറി വീട് നിർമ്മിച്ചെന്നാരോപിച്ച് 73 മുസ്‌ലിം കുടുംബങ്ങളുടെ വീടുകൾ ജില്ലാ ഭരണകൂടം തകർത്തു. സെപ്റ്റംബർ 7 ഞായറാഴ്ചയായിരുന്നു വൻ പോലീസ് സന്നാഹത്തോടെയുള്ള നിർദയമായ ഈ ഒഴിപ്പിക്കൽ നടപടി.
മതിയ റവന്യൂ സർക്കിളിന് കീഴിലുള്ള ഖരീജ പൈക്കൻ, ഖമാർ മാണിക്പൂർ, ഭോജ്മല പാർട്ട് 2, ജത്ഷാർബാഡി, തെങ്കബാരി എന്നീ അഞ്ച് റവന്യൂ ഗ്രാമങ്ങളിലാണ് ജെ.സി.ബി-ബുൾഡോസർ യന്ത്രങ്ങൾ ഉപയോഗിച്ച് ഭരണകൂടം ഭവനങ്ങൾ തകർത്തുകളഞ്ഞത്.
കുടുംബങ്ങൾ ഭൂമി വിലയ്ക്ക് വാങ്ങിയതാണെങ്കിലും കൃഷിഭൂമി വാസസ്ഥലമാക്കാൻ ആവശ്യമായ നിയമപരമായ അനുമതി നേടിയിരുന്നില്ലെന്ന് ഗോൽപാര ഡിസ്ട്രിക്റ്റ് കമ്മീഷണർ പ്രദീപ് തിമുങ് അറിയിച്ചു. കൃഷിഭൂമിയും ജലാശയങ്ങളും സ്വാഭാവിക നീരൊഴുക്കുകളും സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും ഇതിന് പിന്നിൽ വർഗീയപരമായ യാതൊരു ലക്ഷ്യങ്ങളുമില്ലെന്നുമാണ് അധികൃതരുടെ അവകാശവാദം. 'ഭൂമി സംരക്ഷണ സമിതി' നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരങ്ങൾ.
എന്നാൽ ഭരണകൂടത്തിന്റെ വാദങ്ങൾ പൂർണ്ണമായും തള്ളുകയാണ് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ. കൈവശമുള്ള ഭൂമിക്ക് കൃത്യമായ പട്ടയവും രേഖകളുമുണ്ടെന്ന് ഇവർ വ്യക്തമാക്കുന്നു. 2017-ൽ ബർപേട്ട ജില്ലയിലുണ്ടായ ബ്രഹ്മപുത്രയിലെ കടുത്ത നദീക്ഷയം മൂലം വീടും കൃഷിയിടവും നഷ്ടപ്പെട്ടതിനെ തുടർന്നാണ് തങ്ങൾ ഗോൽപാരയിലേക്ക് കുടിയേറിയതെന്ന് ഇരയായ കുടുംബങ്ങൾ സങ്കടത്തോടെ ഓർത്തെടുക്കുന്നു. സാധനങ്ങൾ എടുത്തുമാറ്റാൻ പോലും സമയം നൽകാതെ, വെറും 24 മണിക്കൂറിന്റെ നോട്ടീസ് മാത്രം നൽകിയാണ് തങ്ങളുടെ സ്വപ്നസൗധങ്ങൾ ഭരണകൂടം തളർത്തിയിട്ടതെന്ന് ഇവർ ആരോപിക്കുന്നു. വനഭൂമിയും സർക്കാർ ഭൂമിയും കൈയേറിയെന്ന് ആരോപിച്ച് ഗോൽപാരയിൽ തുടർച്ചയായി നടക്കുന്ന ഒഴിപ്പിക്കൽ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

