ഹിന്ദുത്വ ഭീകര ശൃംഖല: അസിമാനന്ദക്കും കേരള ബന്ധം
text_fieldsന്യൂഡൽഹി: രാജ്യത്തെ നടുക്കിയ വിവിധ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദുത്വ ഭീകര ശൃംഖലയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ് മലയാളിയായ സുരേഷ് നായരുടെ അറസ്റ്റ്. ഹിന്ദുത്വ ഭീകര ശൃംഖലയുമായി കേരളത്തിനുള്ള ബന്ധം കേവലം സുരേഷ് നായരിൽ ഒതുങ്ങുന്നതല്ല.
ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയെന്ന് വിവിധ അന്വേഷണ ഏജൻസികൾ കെണ്ടത്തിയ സ്വാമി അസിമാനന്ദക്കും കേരള ബന്ധമുണ്ടായിരുന്നു. അദ്ദേഹംതന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. മലയാളി മാധ്യമപ്രവര്‍ത്തക ലീന രഘുനാഥിന് അസിമാനന്ദ നൽകിയ അഭിമുഖത്തിലെ വെളിപ്പെടുത്തൽ കാരവൻ മാഗസിനാണ് അന്ന് പുറത്തുവിട്ടത്.
കമ്യൂണിസ്റ്റുകാരോട് ഏറ്റുമുട്ടുന്ന തങ്ങളുടെ ആള്‍ക്കാരെ കാണാൻ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോയെന്ന് പറഞ്ഞ അസിമാനന്ദ അമൃതാനന്ദമയീമഠത്തിൽ സന്ദർശനം നടത്തിയ കാര്യവും തുറന്നുപറഞ്ഞിരുന്നു. ‘‘60 പേര് അന്ന് കണ്ണൂർ ജയിലിലുണ്ടായിരുന്നു. ജയിലറോട് സംസാരിച്ചു. ആദിവാസി സമരം നയിക്കുന്ന ജാനുവിനെയും കണ്ടു. ശബരിമലയിലും വന്നിട്ടുണ്ട്. വര്‍ക്കലയില്‍ ഏറെ കാലം കഴിഞ്ഞിട്ടുണ്ട്’’ -അസിമാനന്ദ വെളിപ്പെടുത്തി. ആർ.എസ്.എസിെൻറ പോഷകവിഭാഗമായ വനവാസി കല്യാണ്‍ ആശ്രമിെൻറ സംഘാടക സെക്രട്ടറിയായിരുന്ന കേരളക്കാരനായ ആർ.എസ്.എസ് പ്രചാരക് കെ. ഭാസ്കരനാണ് തന്നെ അന്തമാനിലേക്ക് പറഞ്ഞയച്ചതെന്ന് അസിമാനന്ദ വ്യക്തമാക്കി.
ബര്‍മയില്‍നിന്ന് കേരളത്തിലേക്കു വന്നയാളാണ് ഭാസ്കരന്. തെൻറ പ്രവര്‍ത്തനം ഇന്ത്യയൊട്ടുക്കും വ്യാപിപ്പിക്കണമെന്ന് പറഞ്ഞതും ഭാസ്കരനാണ്. അദ്ദേഹത്തിെൻറ നിര്‍ദേശപ്രകാരം കുറച്ചുകാലം എല്ലായിടത്തും പോയി. അന്തമാനിൽ പ്രവര്‍ത്തിച്ചു. ക്ഷേത്രങ്ങളുണ്ടാക്കി ആയിരക്കണക്കിന് ക്രിസ്ത്യാനികളെ ഹിന്ദുക്കളാക്കി. എന്നാല്‍, അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമില്ലായിരുന്നു. അങ്ങനെയാണ് ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരുന്ന ഡാങ്കില്‍ പോയി പ്രവര്‍ത്തനം തുടങ്ങിയത്. 10 ദിവസംകൊണ്ട് 40,000 ക്രിസ്ത്യാനികളെ ഹിന്ദുക്കളാക്കി. 30 ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത് അമ്പലങ്ങളാക്കി മാറ്റുകയും ചെയ്തു.
ഡാങ്കിലെ പ്രവര്‍ത്തനം കണ്ട് അത് രാജ്യത്തിന് മൊത്തം മാതൃകയായിരിക്കുമെന്ന് ഭാസ്കരന് പറഞ്ഞു. കേരളത്തില്‍ ആർ.എസ്.എസിനെ രൂപപ്പെടുത്തിയത് ഭാസ്കരനാണെന്നും അസിമാനന്ദ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
