ജമ്മു കശ്മീരിെൻറ പ്രത്യേകാവകാശം: ഹരജി 27ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: ജമ്മു കശ്മീരിലെ ജനങ്ങൾക്ക് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയുടെ 35 എ അനുച്ഛേദം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാര്‍ അനുകൂല സന്നദ്ധസംഘടന സമർപ്പിച്ച ഹരജി ഭരണഘടന ബെഞ്ചിന് വിടണമോയെന്ന വിഷയം ആഗസ്റ്റ് 27ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അറിയിച്ചു.
മൂന്നംഗ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡ് തിങ്കളാഴ്ച സുപ്രീംകോടതിയിൽ വരാത്തതുമൂലമാണ് വിഷയം പരിഗണിക്കാനാവാതിരുന്നത്.
ഹരജിക്കെതിരെ കശ്മീർ താഴ്വരയിൽ ബന്ദാചരിക്കുന്നതിനിടയിലാണ് സുപ്രീംകോടതി ഇൗ മാസാവസാനത്തിലേക്ക് മാറ്റിവെച്ചത്. സംസ്ഥാനവ്യാപകമായി വിഘടനവാദികൾ കഴിഞ്ഞ മൂന്നുദിവസമായി ബന്ദാചാരണം നടത്തിവരുകയായിരുന്നു. പി.ഡി.പിയും നാഷനൽ കോൺഫറൻസും ഹരജിക്കെതിരെ നിലപാട് എടുക്കുകയും ചെയ്തു.
സംഘ്പരിവാര്‍ അനുകൂല സന്നദ്ധ സംഘടന വി ദ സിറ്റിസൺസ് സമർപ്പിച്ച ഹരജി ഭരണഘടനയുടെ 370ാം വകുപ്പ് അനുവദിക്കുന്ന അധികാരമുപയോഗിച്ച് 64 വർഷം മുമ്പ് അന്നത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് ഇറക്കിയ ഉത്തരവിെൻറ സാധുതയാണ് ചോദ്യം ചെയ്തിരിക്കുന്നത്. 1954ൽ നെഹ്റു മന്ത്രിസഭയുടെ തീരുമാനപ്രകാരം നൽകിയ ഭരണഘടനാപരമായ പ്രത്യേകപദവി ഭരണഘടന വിരുദ്ധമാണെന്ന് ഹരജിയിലുണ്ട്. ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാരെ നിശ്ചയിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ മുന്നോട്ടുെവക്കുന്നത് തുല്യതക്കുള്ള അവകാശത്തിനെതിരാണെന്നും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാള്‍ക്ക് ജമ്മു കശ്മീരില്‍ ഭൂമി ക്രയവിക്രയത്തിന് അധികാരമില്ലാത്തത് അംഗീകരിക്കാനാകില്ലെന്നുമാണ് ഹരജിക്കാരുടെ വാദം.
വകുപ്പുമായി ബന്ധപ്പെട്ട് തൽസ്ഥിതി തുടരണമെന്നാണ് നാഷനൽ കോൺഫറൻസ്, പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി, സി.പി.എം, കോൺഗ്രസ് തുടങ്ങിയ സംസ്ഥാനത്തെ മുഖ്യധാരാ പാർട്ടികളുടെ നിലപാട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഒക്ടോബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുവരെ കേസിെൻറ വാദം കേൾക്കുന്നത് നീട്ടിവെക്കണമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ജീവനക്കാർ, ട്രേഡ് യൂനിയനുകൾ, വ്യാപാരസംഘടനകൾ, പൗരാവകാശ സംഘടനകൾ, അഭിഭാഷകർ തുടങ്ങിയവർ വകുപ്പ് റദ്ദാക്കിയാൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബന്ദ് തുടരുന്നു
ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 35 എ അനുച്ഛേദത്തിനെതിരായ നീക്കത്തിൽ പ്രതിഷേധിച്ച് വിഘടനവാദികൾ ആഹ്വാനം ചെയ്ത ബന്ദ് രണ്ടാം ദിവസവും പൂർണം.
കട കേമ്പാളങ്ങൾ അടഞ്ഞുകിടന്നു. 35എയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചതിൽ പ്രതിഷേധിച്ച് സംയുക്ത പ്രതിരോധ നേതൃത്വമാണ് (ജെ.ആർ.എൽ) ബന്ദ് പ്രഖ്യാപിച്ചത്. താഴ്വരയിൽ വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു.
വിവിധ കേന്ദ്രങ്ങളിൽ സുരക്ഷാസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.