ജയിലിൽ കഴിയുന്ന ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ നേതാവ് ഉമർ ഖാലിദിന് കോവിഡ്
text_fieldsന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ നേതാവ് ഉമർ ഖാലിദിന് കോവിഡ് സ്ഥിരീകരിച്ചു. 2020 ലെ ഡൽഹി കലാപത്തിലെ ഗൂഡാലോചന കുറ്റം ചുമത്തി ജയിലിൽ അടച്ചിരിക്കുകയാണ് ഉമർ ഖാലിദിനെ.
ശനിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഡൽഹി തിഹാർ ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
33 കാരനായ ഉമർ ഖാലിദിന് കോവിഡ് 19 ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ആർ.ടി.പി.സി.ആർ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസിലാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്യുന്നത്. ഏപ്രിൽ 15ന് സെഷൻസ് കോടതി അദ്ദേഹത്തിന് ഒരു കേസിൽ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ യു.എ.പി.എ ചുമത്തിയ കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ പുറത്തിറങ്ങാനായില്ല.
ഏപ്രിൽ 23 വരെയുള്ള കണക്കുകൾ പ്രകാരം തിഹാർ ജയിലിൽ 227 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 60 ജയിൽ ജീവനക്കാരും ഉൾപ്പെടും.
നിലവിൽ 20,000 തടവുകാരാണ് തിഹാർ ജയിലിലുള്ളത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ യോഗങ്ങളും കുടുംബാംഗങ്ങളുടെ സന്ദർശനവും ജയിൽ അധികൃതർ നിരോധിച്ചിരുന്നു.