അസമിൽ കരട് ദേശീയ പൗരത്വപ്പട്ടിക പുറത്തിറക്കി: പൗരത്വം നഷ്ടപ്പെട്ട് 40 ലക്ഷം
text_fieldsന്യൂഡൽഹി: അസമിലെ ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) 40 ലക്ഷത്തിലേറെ േപരെ പൗരത്വമില്ലാത്തവരാക്കി. പൗരത്വപ്പട്ടികയിൽ പേരുൾപ്പെടുത്താൻ അപേക്ഷ നൽകിയ അസമിലെ 3.29 കോടി ജനങ്ങളിൽ 2,89,83,677 അപേക്ഷകൾ മാത്രം സ്വീകരിച്ച് ശേഷിച്ചവ തള്ളി. എൻ.ആർ.സി പുറത്തിറക്കിയ സമഗ്ര കരട് പട്ടികയിൽ പേരില്ലാതായതോടെ ജന്മനാട്ടിൽ അഭയാർഥികളായിത്തീരുന്ന 40 ലക്ഷം പേർക്ക് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനോ മറ്റ് അവകാശങ്ങൾക്കോ അർഹതയുണ്ടാകില്ല.പുറത്തായവരിൽ ഭൂരിപക്ഷവും മുസ്ലിംകളാണ്.
കരട് പൗരത്വപ്പട്ടികയിലില്ലാത്ത 40,07,707 പേർക്ക് തങ്ങളുടെ പരാതികളും തിരുത്തലുകളും അവകാശവാദങ്ങളും ഉന്നയിക്കാൻ സെപ്റ്റംബർ 28 വരെ സമയം നൽകും. ഇവ പരിഗണിച്ചശേഷം പുറത്തിറക്കുന്ന അന്തിമ പട്ടികയിൽ പേരില്ലാത്തവർക്ക് എന്നെന്നേക്കുമായി ഇന്ത്യൻ പൗരത്വം നഷ്ടമാകും. അവരെ നാടു കടത്തുകയോ തടങ്കലിലാക്കുകയോ ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.
പ്രാഥമിക റിപ്പോർട്ടുകളനുസരിച്ച് കൃത്യമായ രേഖകൾ എൻ.ആർ.സി സേവാകേന്ദ്രങ്ങളിൽ സമർപ്പിച്ച ആയിരക്കണക്കിനാളുകളും കരട് പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായിട്ടുണ്ട്.
പൗരത്വപ്പട്ടിക പ്രക്രിയക്കെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. ബി.ജെ.പിയുടെ താൽപര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന തരത്തിൽ പട്ടിക തയാറാക്കിയതായാണ് ആക്ഷേപം. അസമിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഇതുവരെ സംശയാസ്പദമായ വോട്ടർമാരായി കണ്ടിരുന്നത് 2.48 ലക്ഷം പേരെ മാത്രമായിരുന്നു. എൻ.ആർ.സി കഴിഞ്ഞ ഡിസംബറിൽ പുറത്തുവിട്ട 1.92 കോടി പൗരന്മാരുടെ പട്ടികയിലുണ്ടായിരുന്ന നിരവധി പേർ തിങ്കളാഴ്ചത്തെ അന്തിമ പട്ടികയിൽ ഇല്ലാതായിട്ടുണ്ട്.
ദേശീയ പൗരത്വപ്പട്ടിക ബംഗ്ലാദേശി മുസ്ലിംകൾക്ക് പൗരത്വം നൽകാനുള്ള പദ്ധതിയാണെന്ന് വിമർശിച്ച ബി.ജെ.പി കരട് പൗരത്വപ്പട്ടിക ഗുവാഹതിയിൽ പുറത്തുവിട്ടതോടെ പിന്തുണച്ച് രംഗത്തുവന്നു. അസം കാത്തിരുന്ന ചരിത്രനിമിഷമാണിതെന്നാണ് മുഖ്യമന്ത്രി സർബാനന്ദ സൊനോവാളിെൻറ പ്രതികരണം. അസമിലേക്കുള്ള ഇതര വംശജരുടെ കുടിയേറ്റത്തിനെതിരെ രക്തരൂഷിതമായ പ്രക്ഷോഭം നയിച്ച ഒാൾ അസം സ്റ്റുഡൻറ്സ് യൂനിയനും (ആസു) കരട് പട്ടിക സ്വാഗതം ചെയ്തു. എന്നാൽ, തെരെഞ്ഞടുപ്പ് ജയിക്കാനുള്ള ബി.ജെ.പി അജണ്ടയുടെ ഭാഗമാണ് 40 ലക്ഷം പേരെ പൗരത്വത്തിന് പുറത്തുനിർത്തിയ നടപടിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തി.
അതേസമയം, കരട് പട്ടിക സംയുക്തമായി പുറത്തുവിട്ട രജിസ്ട്രാർ ജനറൽ ഒാഫ് ഇന്ത്യ ശൈലേഷും എൻ.ആർ.സി അസം കോഒാഡിനേറ്റർ പ്രതീഷ് ഹജേലയും പൗരത്വപ്പട്ടിക പ്രക്രിയ സുതാര്യവും നീതിപൂർവകവുമായിരുന്നുവെന്ന് അവകാശപ്പെട്ടു.
പട്ടികക്ക് പുറത്തായവർക്കെതിരെ അന്തിമ പട്ടിക പുറത്തിറക്കുന്നതുവരെ നടപടിയൊന്നുമെടുക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര ജോയൻറ് സെക്രട്ടറി വ്യക്തമാക്കി.
എന്താണ് പൗരത്വപ്പട്ടിക
അസമിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പ്രക്രിയയുടെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) പ്രക്രിയക്ക് തുടക്കമിടുന്നത്.
ഇതുപ്രകാരം 1971ൽ ബംഗ്ലാദേശ് നിലവിൽ വരുന്നതുരെ അസമിൽ സ്ഥിരതാമസമായവരെ പൗരന്മാരായി കണക്കാക്കി പട്ടികയിലുൾപ്പെടുത്തും. ഇത് തെളിയിക്കുന്ന എൻ.ആർ.സി നിർണയിച്ച 14 തിരിച്ചറിയൽ രേഖകളിെലാന്നുള്ളവരുടെ പിന്മുറക്കാരെ മാത്രമാണ് ഇന്ത്യൻ പൗരന്മാരായി കണക്കാക്കുക.
കൈകഴുകി കേന്ദ്രം
ന്യൂഡൽഹി: അസമിൽ 40 ലക്ഷം പേർ പൗരത്വപ്പട്ടികയിൽ വെട്ടിയൊഴിവാക്കപ്പെട്ട സംഭവത്തിൽ കൈകഴുകി കേന്ദ്രം. പ്രശ്നത്തിൽ കേന്ദ്രത്തിന് ഒരു പങ്കുമില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ലോക്സഭയിൽ വിശദീകരിച്ചു. സുപ്രീംകോടതി നിർദേശപ്രകാരമാണ് അസം പൗരത്വപ്പട്ടിക പുതുക്കുന്നത്. അതിൽ പേരു വരാത്തതിെൻറ പേരിൽ പരിഭ്രാന്തി വേണ്ട. വൈകാരിക വിഷയം രാഷ്ട്രീയവത്കരിക്കാതെ ജാഗ്രതാപൂർവം കൈകാര്യം ചെയ്യണം. ആക്ഷേപങ്ങൾ ബോധിപ്പിക്കാൻ എല്ലാവർക്കും അവസരമുണ്ടെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.