മണിപ്പൂരിൽ വീണ്ടും സംഘർഷം: സൈന്യം ഇറങ്ങി, കർഫ്യൂ തുടരും
text_fieldsഇംഫാൽ: മണിപ്പൂർ സമാധാനത്തിലേക്ക് തിരിച്ചുവരുന്നതിനിടെ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സൈന്യത്തെ വിന്യസിപ്പിച്ചു. ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിലെ മാർക്കറ്റിലാണ് ഇന്ന് ഉച്ചക്ക് ഒന്നോടെ വീണ്ടും സംഘർഷം ഉടലെടുത്തത്. ഇവിടെ കർഫ്യൂ പുനഃസ്ഥാപിച്ചിരുക്കുകയാണ്. മേഖലയിൽ തീവെപ്പ് നടക്കുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്നാണ് കർഫ്യൂ പുനഃസ്ഥാപിച്ചത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നതിന് ഭരണകൂടം സൈന്യത്തിന്‍റെയും അർധ സൈനിക വിഭാഗത്തിന്‍റെയും സഹായം തേടിയിരുന്നു.
നേരത്തെ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ വൈകീട്ട് നാലിന് അവസാനിക്കാനിരിക്കെയാണ് വീണ്ടും കർഫ്യൂ ഏർപ്പെടുത്തിയത്. ഈ മാസം മൂന്നിനാണ് മണിപ്പൂരിൽ മെയ്തീ, കുകി സമുദായങ്ങൾ തമ്മിൽ സംഘർഷം ആരംഭിച്ചത്. വ്യാപക അക്രമത്തിലും തീവെപ്പിലും 70ൽ അധികം പേർ കൊല്ലപ്പെട്ടിരുന്നു. ആയിരക്കണക്കിന് പേർക്ക് വീട് നഷ്ടമായി.
മെയ്തി വിഭാഗത്തിന് പട്ടികവർഗ പദവി നൽകുന്നതിനെതിരേ കുകി സമുദായ അംഗങ്ങൾ നടത്തിയ മാർച്ച് അക്രമത്തിൽ കലാശിക്കുകയായിരുന്നു. റിസർവ് വനഭൂമിയിൽ നിന്ന് കുകി ഗ്രാമവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങളും പ്രക്ഷോഭങ്ങൾക്കിടയാക്കിയിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ 64 ശതമാനം വരുന്ന മെയ്തികളെ എസ്.ടി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് മലയോരങ്ങളിൽ ഭൂമി വാങ്ങാൻ അവരെ പ്രാപ്തരാക്കും. ഇത് ആദിവാസികളെ വളരെയധികം അസ്വസ്ഥരാക്കിയിരുന്നു. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ തങ്ങളെ ആസൂത്രിതമായി ലക്ഷ്യം വെക്കുകയാണെന്ന് ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.