മണിപ്പൂരിൽ വീണ്ടും അക്രമം; വയലിൽ ജോലി ചെയ്യുന്നതിനിടെ കർഷകനെ സായുധസംഘം വെടിവെച്ചു കൊന്നു
text_fieldsഇംഫാൽ: വംശീയ സംഘർഷം തുടരുന്ന മണിപ്പൂരിൽ വീണ്ടും അക്രമം. കാങ്പോക്പി ജില്ലയിൽ വയലിൽ ജോലി ചെയ്യുകയായിരുന്ന കർഷകനെ അജ്ഞാത സായുധസംഘം വെടിവെച്ച് കൊലപ്പെടുത്തി. 53കാരനായ ഹൗലാൽ സിങ്‌സിത് ആണ് കൊല്ലപ്പെട്ടത്.
ഗോവാജാങ് ഗ്രാമത്തിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഗ്രാമത്തിൽതന്നെ താമസിക്കുന്ന ഹൗലാൽ വയലിൽ ഭാര്യക്കൊപ്പം ജോലി ചെയ്തിരുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ഭാര്യ നെംനൈകിം സിങ്‌സിത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവത്തെ തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കിയതായും പ്രതികൾക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. നെൽവയലിൽ ജോലി ചെയ്യുന്നതിനിടെ അജ്ഞാതരായ ആയുധധാരികൾ എത്തി ഇരുവർക്കുനേരെയും വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ ഹൗലാൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണം നടത്തിയവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ ഏകദേശം 20 റൗണ്ട് വെടിയൊച്ചകൾ കേട്ടതായി ഗ്രാമവാസികൾ പറഞ്ഞു. ഇത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. പ്രദേശത്ത് നിലനിൽക്കുന്ന വംശീയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അടുത്തിടെ കാങ്പോക്പി ജില്ലയിലും സമീപ പ്രദേശങ്ങളിലും നിരവധി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞദിവസം ആറു നാഗാ സിവിലിയൻമാരെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തിരുന്നു. പ്രത്യേക രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഏജൻസികൾ നടത്തിയ ഏകോപന നീക്കത്തിലാണ് വെള്ളിയാഴ്ച ദമ്പതികളെ അറസ്റ്റ് ചെയ്തത്. 2023 മുതൽ തുടരുന്ന മെയ്തെയ്–കുക്കി വംശീയ സംഘർഷത്തിന് പിന്നാലെ മണിപ്പൂരിലെ പല ജില്ലകളിലും ഇടക്കിടെ വെടിവെപ്പും കൊലപാതകങ്ങളും ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

