മക്കളെ മരണത്തിന് വിട്ടുകൊടുത്തില്ല; ഒടുവിൽ ആ അമ്മ തനിച്ച് മടങ്ങി...പ്രയാഗ്‌രാജിൽനിന്നൊരു കണ്ണീർ കഥ
text_fieldsപ്രയാഗ്‌രാജ് (ഉത്തർ പ്രദേശ്): ആളിപ്പടർന്ന തീയിലും ശ്വാസംമുട്ടിക്കുന്ന പുകക്കുള്ളിലും അകപ്പെട്ടിട്ടും സ്വന്തം ജീവൻ നോക്കാതെ മൂന്ന് മക്കളെയും അനന്തരവനയും സുരക്ഷിതമായി രക്ഷപെടുത്തിയ അമ്മ ഒടുവിൽ മരണത്തിന് കീഴടങ്ങി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മേയ് 12ന് രാത്രിയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കുട്ടികളെ ഓരോരുത്തരെയായി അയൽവീട്ടിലെ ടെറസിലേക്ക് സുരക്ഷിതമായി എത്തിച്ച അർച്ചന ഒടുവിൽ തീയിലും പുകയിലുംപെട്ട് മരണത്തിന് കീഴടങ്ങിയത്.
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. താഴത്തെ നിലയിൽ ക്രോക്കറി കടയും വെയർഹൗസും പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു അർച്ചനയും കുടുംബവും താമസിച്ചിരുന്നത്. രാത്രി ഒമ്പത് മണിയോടെ താഴത്തെ നിലയിൽ ഉണ്ടായ തീപിടുത്തം നിമിഷനേരം കൊണ്ട് കെട്ടിടമാകെ പടരുകയായിരുന്നു.
ഗോവണിയിലൂടെ താഴേക്ക് ഇറങ്ങാനുള്ള വഴി പുക മൂടിയതോടെ രക്ഷപെടാനായി കുടുംബാംഗങ്ങൾ ടെറസിലേക്ക് ഓടിക്കയറി.ആദ്യം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ഒരു വയസ്സുകാരനെ രക്ഷിച്ചു.തൊട്ടടുത്ത കെട്ടിടത്തിന്റെ ടെറസിലേക്ക് ഏകദേശം 12 അടിയോളം അകലമുണ്ടായിരുന്നു.
അർച്ചന ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ ബെഡ്ഷീറ്റിൽ സുരക്ഷിതമായി പൊതിഞ്ഞ് താഴേക്ക് ഇറക്കി. മറുഭാഗത്ത് നിന്നിരുന്ന അയൽവാസികൾ ബെഡ്ഷീറ്റിന്റെ അറ്റം പിടിച്ച് കുഞ്ഞിനെ സുരക്ഷിതമായി ഉള്ളിലേക്ക് വലിച്ചെടുത്തു.
തുടർന്ന് ഒരു ഏണിയുടെ സഹായത്തോടെ തന്റെ 13,10 വയസ്സുള്ള പെൺകുട്ടികളെയും ഒപ്പം സഹോദരന്റെ മകനെയും അയൽവീട്ടിലെ ടെറസിലേക്ക് എത്തിക്കാൻ സാധിച്ചു.
എന്നാൽ കുട്ടികളെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചപ്പോഴേക്കും അർച്ചന തീപിടുത്തത്തിൽ പൂർണമായി ഒറ്റപ്പെടുകയും കടുത്ത പൊള്ളലേൽക്കുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു.
പൊള്ളലേറ്റ അർച്ചനയുടെ 13 വയസ്സുകാരിയായ മകൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ടെറസിൽ നിന്നും താഴേക്ക് ചാടുന്നതിനിടെ അർച്ചനയുടെ സഹോദരന്റെ ഭാര്യയുടെ കാലിന് ഒടിവ് പറ്റിയിട്ടുണ്ട്.മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

