അരാവലി മലനിര നിർവചനത്തിനായുള്ള വിദഗ്ധ സമിതിക്ക് അംഗീകാരം
text_fieldsന്യൂഡൽഹി: അരാവലി മലനിരകൾക്ക് ഏകീകൃത നിർവചനം നൽകാൻ സെൻട്രൽ എംപവേഡ് കമ്മിറ്റി (സി.ഇ.സി) നിർദേശിച്ച പത്തംഗ വിദഗ്ധ സമിതിയെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചു. അംഗങ്ങളുടെ പേരുകൾ സുപ്രീംകോടതിയിൽ സമർപ്പിച്ചു.
നിലവിൽ ഈ ഘട്ടത്തിൽ സമിതിയിലേക്ക് നിർദേശിക്കാൻ മറ്റു പേരുകളൊന്നും ഇല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ, ജിയളോജിക്കൽ സർവേ ഓഫ് ഇന്ത്യ, സർവേ ഓഫ് ഇന്ത്യ എന്നിവയിൽനിന്ന് വിരമിച്ചവരും നിലവിൽ സർവിസിലുള്ളവരും അക്കാദമിക വിദഗ്ധരും ഉൾപ്പെടുന്നതാണ് സമിതി.
ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജുക്കേഷൻ ഡയറക്ടർ ജനറൽ കൂടിയായ കാഞ്ചൻ ദേവിയാണ് സമിതിയുടെ അധ്യക്ഷ. ആരവല്ലി മലനിരകളുടെ നിർവചനവുമായി ബന്ധപ്പെട്ട അവ്യക്തതകൾ പരിഹരിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി നേരത്തേ നിരീക്ഷിച്ചിരുന്നു.
100 മീറ്റർ ഉയരവും മലകൾക്കിടയിലെ 500 മീറ്റർ വിടവും ഉള്ള പ്രദേശങ്ങളെ മാത്രം അരാവലിയായി കണക്കാക്കുന്ന നിലവിലെ മാനദണ്ഡം പ്രകാരം, വലിയൊരു ഭാഗത്തിന് പാരിസ്ഥിതിക സംരക്ഷണം നഷ്ടമാകുമോ എന്ന ആശങ്ക കോടതി ഉന്നയിച്ചിരുന്നു. സുഭാഷ് അശുതോഷ് (എഫ്.എസ്.ഐ മുൻ ഡയറക്ടർ ജനറൽ), രാജേന്ദ്ര കുമാർ ശർമ (ജി.എസ്.ഐ മുൻ ഡയറക്ടർ), തേജൽ കനിത്കർ (കാലാവസ്ഥ, ഊർജ നയ വിദഗ്ധ), ജയപ്രകാശ് യാദവ് (മുതിർന്ന അക്കാദമിഷ്യനും ലൈഫ് സയൻസസ് ഗവേഷകനും), തേജ്ബീർ സിങ് റാണ (മുതിർന്ന ഭൗമശാസ്ത്രജ്ഞനും പണ്ഡിതനും), എസ്.വി. സിങ് (ഇന്ത്യയുടെ മുൻ അഡീഷനൽ സർവേയർ ജനറൽ), സി.എൻ. പാണ്ഡെ (ഗുജറാത്ത് മുൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ്), ധർമേന്ദ്ര പ്രകാശ് (നാഗാലാൻഡ് മുൻ പി.സി.സി.എഫ്), ആർ.എൻ. മിശ്ര (എഴുത്തുകാരൻ), വിജയ് ധസ്മാന (പാരിസ്ഥിതിക പ്രവർത്തകൻ) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

