രാജ്യം പുരോഗതിയിലേക്ക് കുതിക്കുന്നത് ചിലർക്ക് സഹിക്കുന്നില്ല; അവർ ഭരണഘടന നശിപ്പിക്കാൻ അനുവാദം നൽകിയിരിക്കുകയാണ് -സോണിയക്കും രാഹുലിനും എതിരെ അനുരാഗ് താക്കൂർ
text_fieldsമുംബൈ: മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ത്യയുടെ ഭരണഘടന നശിപ്പിക്കാൻ ചിലർക്ക് അനുവാദം നൽകിയെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ ആരോപണം. "ചിലയാളുകൾക്ക് രാജ്യം വികസനത്തിലേക്ക് കുതിക്കുന്നത് സഹിക്കുന്നില്ല. ഭരണഘടനയുടെ അന്തഃസത്ത തകർക്കുകയാണ് അവരുടെ ലക്ഷ്യം. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഭരണഘടന നശിപ്പിക്കാൻ ചിലർക്ക് അനുവാദം നൽകിയിരിക്കുകയാണ്. ഒരു മതത്തെയും ഹനിക്കാൻ വ്യക്തിക്ക് അവകാശമുണ്ടെന്ന് ഭരണഘടനയിൽ ഒരിടത്തും പറയുന്നില്ല."-അനുരാഗ് താക്കൂർ ആരോപിച്ചു.
സനാതന ധർമം എന്നത് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് നാണക്കേടാണെന്നും അത് അവസാനിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും താക്കൂർ കുറ്റപ്പെടുത്തി.
ഭിൽവാരയിൽ പൊതുജനറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. ഹിന്ദുക്കളെ എല്ലാതരത്തിലും അപമാനിക്കുകയാണ് കോൺഗ്രസ്. ഭരണഘടനയെ ചവിട്ടിമെതിക്കുകയാണ് അവരുടെ ലക്ഷ്യം. സനാതന ധർമം അവസാനിപ്പിക്കുമെന്നാണ് എല്ലാദിവസവും കോൺഗ്രസ് നേതാക്കളും അവരെ പിന്തുണക്കുന്ന പാർട്ടി നേതാക്കളും പറഞ്ഞുകൊണ്ടിരിക്കുന്നത്. മാധ്യമപ്രവർത്തകരെ ബഹിഷ്‍കരിക്കാനുള്ള നീക്കത്തിലാണ് ഇപ്പോഴവർ. പരാതി നൽകാനും തുടങ്ങിയിരിക്കുന്നു. ചെന്നൈയോ ബംഗാളോ എവിടെയായാലും പേടിച്ചാണ് അവർ പരാതി നൽകുന്നത്.''-അനുരാഗ് താക്കൂർ പറഞ്ഞു.
സനാതന ധർമം കളങ്കപ്പെടുത്താനുള്ള അജണ്ടയാണ് രാഹുലിന്റെതും സോണിയയുടെതുമെന്ന് വിമർശിച്ച് കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയും രംഗത്ത് വന്നിരുന്നു. ''ഇപ്പോൾ അവർ എല്ലായിടത്തും സനാതന ധർമത്തിന് എതിരെ പറയുന്നു. സെപ്റ്റംബർ ഒന്നിന് ഇൻഡ്യ സഖ്യം മുംബൈയിൽ യോഗം ചേർന്നു. സെപ്റ്റംബർ മൂന്നിന് സഖ്യത്തിലെ ഡി.എം.കെയുടെ നേതാവിന്റെ മകൻ ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തെ അപമാനിച്ച് സംസാരിച്ചു. അതിനടുത്ത ദിവസം മല്ലികാർജുൻ ഖാർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഗാർഗെയും സനാതന ധർമത്തെ അപമാനിച്ചു.''-നദ്ദ കുറ്റപ്പെടുത്തി.