സിഖ്വിരുദ്ധ കലാപക്കേസുകൾ അവസാനിപ്പിക്കൽ: സുപ്രീംകോടതി പരിശോധിക്കും
text_fieldsന്യൂഡൽഹി: 1984ൽ ഇന്ദിരഗാന്ധി വധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ സിഖ്വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 199 കേസുകൾ അവസാനിപ്പിക്കാനുള്ള തീരുമാനം സുപ്രീംകോടതി പരിശോധിക്കും. ഇതുസംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിെൻറ തീരുമാനം പരിശോധിക്കാൻ സുപ്രീംകോടതിയിലെ രണ്ടു മുൻ ജഡ്ജിമാരടങ്ങിയ സമിതിയെ നിയമിച്ചു. ജസ്റ്റിസുമാരായ ജെ.എം. പഞ്ചൽ, കെ.എസ്.പി. രാധാകൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിലുള്ള സമിതി സെപ്റ്റംബർ അഞ്ചിന് പ്രവർത്തനം തുടങ്ങാൻ കോടതി നിർദേശിച്ചു.
199 കേസുകളിലെ നടപടികൾ അവസാനിപ്പിക്കാനുള്ള പ്രത്യേക അന്വേഷണ സംഘത്തിെൻറ തീരുമാനം പരിശോധിക്കുന്ന സമിതി, ഇത് ന്യായീകരിക്കാവുന്നതാണോ എന്നും വിലയിരുത്തുമെന്ന് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ആഗസ്റ്റ് 16നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയതെങ്കിലും വെള്ളിയാഴ്ചയാണ് വെബ്സൈറ്റിൽ ചേർത്തത്. പുതിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് പദവി ഏറ്റെടുക്കുന്നതിനുമുമ്പ് ഇൗ ബെഞ്ചിന് നേതൃത്വം നൽകിയത്.
മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകാൻ സമിതിയോട് കോടതി നിർദേശിച്ചു. ഇവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകണം. സിഖ്വിരുദ്ധ കലാപത്തിൽ 2,733 പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
