മംഗളൂരു വെടിവെപ്പ്: സി.ഐ.ഡി അന്വേഷിക്കും -യെദിയൂരപ്പ
text_fieldsമംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന പ്രക്ഷോഭത്തിൽ രണ്ട് യുവാക്കൾ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം കർണാടക സി.ഐ.ഡി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. വെടിവെപ്പും സംഘർഷവും ഉൾപ്പെടെയുള്ള കേസുകളെല്ലാം സി.ഐ.ഡി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിഷേധത്തിനിടെ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി ആയുധങ്ങൾ കവർച്ച ചെയ്യാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകും. നിലവിൽ പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ സംസാരിക്കുകയോ പ്രക്ഷോഭം നയിക്കുകയോ ചെയ്യുന്നവർക്ക് അത് മുസ്ലിംകളെ ബാധിക്കുമോ എന്നതിൽ പോലും വിശദമായ അറിവില്ല. നിയമഭേദഗതി ഇന്ത്യയിലെ മുസ്ലിംകളെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയതാണ്. കാര്യങ്ങൾ മോദി വിശദമാക്കിയിട്ടും കോൺഗ്രസ് മനഃപൂർവ്വം ആശയകുഴപ്പം സൃഷ്ടിക്കുന്നു. ജനങ്ങൾ അത് തിരിച്ചറിയുമെന്നും യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.
ഡിസംബർ 19ന് മംഗളൂരുവിലുണ്ടായ പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. മരിച്ച നൗഷീൻ, ജലീൽ എന്നിവരുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.