ഭുവനേശ്വർ: ഒഡീഷയിലെ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ടെക്സ്റ്റൈൽ ആൻഡ് ഹാൻഡിക്രാഫ്റ്റ് മന്ത്രി പദ്മിനി ഡിയനിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് വീട്ടുനിരീക്ഷണത്തിൽ പ്രവേശിച്ചതായി അവർ അറിയിച്ചു.
ഒഡീഷയിൽ മൂന്നാമത്തെ മന്ത്രിക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തേ ഉന്നത വിദ്യാഭ്യാസമന്ത്രി അരുൺ കുമാർ സഹൂക്കും തൊഴിൽ മന്ത്രി സുശാന്ത് സിങ്ങിനും വൈറസ് ബാധ കണ്ടെത്തിയിരുന്നു.
പനിയും കോവിഡ് ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് പരിശോധനക്ക് വിധേയമാകുകയായിരുന്നുവെന്നും വ്യാഴാഴ്ച രാവിലെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രി വീട്ടു നിരീക്ഷണത്തിൽ പ്രവേശിച്ചതായും പി.ടി.ഐ റിപ്പോർട്ട് ചെയ്തു. താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനക്ക് വിധേയമാകണമെന്നും അവർ നിർദേശം നൽകി.
ഒരു ഡസനോളം നിയമ സഭ അംഗങ്ങൾക്ക് ഒഡിഷയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒഡിഷയിൽ നിന്നുള്ള രണ്ടു ലോക്സഭ അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ പൊതു പ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്താൻ സംസ്ഥാനം നിർദേശം നൽകി.