അണ്ണാ ഡി.എം.കെക്ക് വീണ്ടും തിരിച്ചടി; മുൻമന്ത്രി എം.ആർ. വിജയഭാസ്‌കർ എം.എൽ.എ സ്ഥാനം രാജിവെച്ചു
text_fieldsചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെക്ക് വീണ്ടും തിരിച്ചടിയായി മുൻ ഗതാഗത മന്ത്രിയും കരൂർ മണ്ഡലത്തിലെ എം.എൽ.എയുമായ എം.ആർ. വിജയഭാസ്‌കറിന്റെ രാജി. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അണ്ണാ ഡി.എം.കെയിൽ നിന്ന് രാജിവെക്കുന്ന ആറാമത്തെ എം.എൽ.എയാണ് അദ്ദേഹം.
ജെ. ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു എം.ആർ. വിജയഭാസ്കർ. 2021ലെ തെരഞ്ഞെടുപ്പിൽ കരൂരിൽ നിന്ന് ഡി.എം.കെയുടെ വി. സെന്തിൽ ബാലാജിയോട് പരാജയപ്പെട്ടു. എന്നാൽ, 2026ൽ ഇവിടെ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകറിന് അദ്ദേഹം നേരിട്ടെത്തി രാജിക്കത്ത് കൈമാറി. രാജി അംഗീകരിച്ചതോടെ തമിഴ്നാട് നിയമസഭയിലെ അണ്ണാ ഡി.എം.കെയുടെ അംഗബലം 47ൽ നിന്ന് 41 ആയി കുറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷമുള്ള മാസങ്ങളിൽ അണ്ണാ ഡി.എം.കെയിലെ നിരവധി മുൻ മന്ത്രിമാരും എം.എൽ.എമാരും പാർട്ടി വിട്ടത് നേതൃത്വത്തിന് വലിയ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. നേരത്തേ, കെ. മരഗതം കുമാരവേൽ, എസ്. ജയകുമാർ, പി. സത്യബാമ, ഇസക്കി സുബ്ബയ്യ, സി. വിജയഭാസ്കർ എന്നിവർ അണ്ണാ ഡി.എം.കെ വിട്ടിരുന്നു. ഇവരിൽ നാലുപേർ മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള ടി.വി.കെയിൽ (തമിഴക വെട്രി കഴകം) ചേർന്നു. കൂടാതെ, രണ്ടാഴ്ച മുമ്പ് അണ്ണാ ഡി.എം.കെ വിട്ട സി. വിജയഭാസ്‌കർ ഉടൻ തന്നെ ഭരണകക്ഷിയായ ടി.വി.കെയിൽ ചേരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ആറാമത്തെ എം.എൽ.എയുടെ രാജിയോടെ തമിഴ്നാട്ടിലെ 234 അംഗ നിയമ സഭയിൽ ഏഴ് സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഇതിൽ മുഖ്യമന്ത്രി വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലവും ഉൾപ്പെടും.
മേയ് നാലിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത് മുതൽ, അണ്ണാ ഡി.എം.കെ തുടർച്ചയായ തിരിച്ചടികൾ നേരിടുകയാണ്. മേയ് 13ന് തമിഴ്‌നാട് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ പാർട്ടിക്കുള്ളിലെ വിള്ളലുകൾ വ്യക്തമായി. പാർട്ടി വിപ്പ് ലംഘിച്ച്, സി.വി. ഷൺമുഖത്തിന്റെയും എസ്.പി. വേലുമണിയുടെയും നേതൃത്വത്തിൽ 25 എം.എൽ.എമാർ ടി.വി.കെ സർക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ഇവരെയെല്ലാം പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നു. കൂടാതെ, പാർട്ടി വിപ്പിനെതിരെ വോട്ട് ചെയ്തതിന് 25 എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പളനിസ്വാമി ഹരജി സമർപ്പിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

