ഗുജറാത്തിൽ വീണ്ടും ദുരഭിമാനക്കൊല; ഒളിച്ചോടിയ സഹോദരിയുടെ കഴുത്തറുത്തു; ദലിത് യുവാവിന് ഗുരുതര പരിക്ക്
text_fieldsരാജ്‌നി ധാക്കഡും സന്തോഷ് ജാതവും
അഹ്മദാബാദ്/ഭോപ്പാൽ: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ഗുജറാത്തിൽ വീണ്ടും ദാരുണമായ ദുരഭിമാനക്കൊല. മധ്യപ്രദേശിലെ ശിവ്‌പുരി ജില്ലയിൽ നിന്നും ഒളിച്ചോടി ഗുജറാത്തിലെത്തി വിവാഹിതരായ ദമ്പതികളെയാണ് യുവതിയുടെ ബന്ധുക്കൾ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ യുവതി ദാരുണമായി കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന ദലിത് യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. യുവാവ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മധ്യപ്രദേശ് സ്വദേശികളായ രാജ്‌നി ധാക്കഡും സന്തോഷ് ജാതവും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാൽ, രാജ്‌നിയുടെ കുടുംബം ഉയർന്ന ജാതിയിൽപ്പെട്ടവരായതിനാൽ ദലിത് യുവാവായ സന്തോഷുമായുള്ള ബന്ധത്തെ അവർ ശക്തമായി എതിർത്തിരുന്നു. ഇതേത്തുടർന്ന് ഒന്നിച്ച് ജീവിക്കാൻ മറ്റ് വഴികളില്ലാതെ വന്നതോടെ ജൂൺ 7ന് ഇരുവരും ഗുജറാത്തിലെ സബർകാന്ത ജില്ലയിലേക്ക് ഒളിച്ചോടുകയും അവിടെവെച്ച് വിവാഹം കഴിക്കുകയും ചെയ്തു.
എന്നാൽ, വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം രാജ്‌നിയുടെ ഇളയ സഹോദരൻ ഇവരെ കണ്ടെത്തുകയും പൊലീസിനൊപ്പം ഇവരുടെ താമസസ്ഥലത്ത് എത്തുകയും ചെയ്തു. തുടർന്ന് ദമ്പതികളെ കസ്റ്റഡിയിലെടുത്ത് ഗുജറാത്തിൽ നിന്നും മധ്യപ്രദേശിലേക്ക് പൊലീസ് അകമ്പടിയോടെ കൊണ്ടുപോകുന്നതിനിടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
യാത്രക്കിടയിൽ കോപാകുലനായ സഹോദരൻ രാജ്‌നിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സന്തോഷിനെയും ഇതേ രീതിയിൽ വധിക്കാൻ ശ്രമിച്ചു. കഴുത്തിന് ആഴത്തിൽ പരിക്കേറ്റ സന്തോഷ് നിലവിൽ ആശുപത്രിയിൽ മരണത്തോട് മല്ലിടുകയാണ്. സംഭവത്തിൽ ഗുജറാത്ത്-മധ്യപ്രദേശ് പൊലീസ് സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജാതീയമായ വിവേചനവും ദുരഭിമാനവുമാണ് ഈ ഇരട്ട ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

