ആന്ധ്രപ്രദേശിൽ എൻ.ആർ.സി വേണ്ട; നിലപാട് വ്യക്തമാക്കി ജഗൻ മോഹൻ റെഡ്ഡി
text_fieldsഹൈദരാബാദ്: ദേശീയ പൗരത്വ പട്ടികക്കെതിരെ നിലപാടെടുത്ത മുഖ്യമന്ത്രിമാരുടെ പട്ടികയിലേക്ക് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയും. സംസ്ഥാനത്ത് ഒരു കാരണവശാലും എൻ.ആർ.സി നടപ്പാക്കില്ലെന്ന് ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു. ജഗന്‍റെ വൈ.എസ്.ആർ കോൺഗ്രസ് പാർലമെന്‍റിൽ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചിരുന്നു.
എൻ.ആർ.സിയെ കുറിച്ച് നിലപാട് പറയാൻ ന്യൂനപക്ഷ വിഭാഗത്തിലെ സഹോദരങ്ങൾ ആവശ്യപ്പെട്ടിരുന്നു. എൻ.ആർ.സിയെ എതിർക്കുമെന്ന് ഞാൻ വ്യക്തമാക്കുകയാണ്. ഒരുവിധത്തിലും ആന്ധ്രപ്രദേശ് എൻ.ആർസിക്ക് പിന്തുണ നൽകില്ല -ജഗൻ മോഹൻ പറഞ്ഞു.
എൻ.ആർ.സിയെ പിന്തുണക്കില്ലെന്ന് ഉപമുഖ്യമന്ത്രി അസ്മത്ത് ബാഷാ ശൈഖ് ബെപാരി നേരത്തെ പറഞ്ഞിരുന്നു. തന്നോട് ആലോചിച്ച ശേഷമാണ് ഈ പ്രസ്താവന നടത്തിയതെന്ന് ജഗൻ പറഞ്ഞു.
പൗരത്വ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. ജഗന്‍റെ നിലപാട് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് മേലും പൗരത്വ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ സമ്മർദ്ദം ചെലുത്തുന്നതായി.
കേരളം, പശ്ചിമബംഗാൾ, ബിഹാർ, ഒഡിഷ, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ എൻ.ആർ.സി നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.