യു.പിയിൽ അരാജകത്വം; താൻ വീട്ടുതടങ്കലിലെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ
text_fieldsലഖ്നോ: ഹാഥറസ് കൂട്ടബലാത്സംഗ കൊലപാതക വിഷയത്തിൽ കോൺഗ്രസ് പ്രതിഷേധം നടക്കുന്നതിനിടെ തന്നെ വീട്ടു തടങ്കലിലാക്കിയതായി യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു. സംസ്ഥാനത്ത് യോഗി സർക്കാർ അരാജകത്വത്തിൻെറ സകല സീമയും ഭേദിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെ പൊലീസ് തൻെറ വീട്ടിലെത്തുകയും വീടിൻെറ വാതിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്തതായി അജയ് കുമാർ ലല്ലു പറഞ്ഞു. എന്തിനാണ് തൻെറ വീട്ടിൽ വന്നതെന്ന് ചോദിച്ചപ്പോൾ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ഒക്ടോബർ ഒമ്പതിന് ലഖ്‌നോവിലെ ഹസ്രത്ഗഞ്ച് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് തന്നോട് ആവശ്യപ്പെട്ടുവെന്നും അവർ ഒരു നോട്ടീസ് തന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടബലാത്സംഗ കൊലപാതക കേസിൽ കോൺഗ്രസ് പ്രതിഷേധിക്കുന്നതിനാൽ സർക്കാർ തന്നെയും പാർട്ടി അംഗങ്ങളെയും ലക്ഷ്യം വെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ''പുലർച്ചെ നാല് മണിക്ക് ശേഷം, ഞാൻ വീട്ടുതടങ്കലിലാണെന്ന് എന്നോട് പറഞ്ഞു. അനീതിക്കെതിരെ പ്രതിഷേധിക്കുന്നത് തെറ്റാണോ? എന്നെ പുറത്തു പോകാൻ അനുവദിക്കുന്നില്ല. എന്താണ് യു.പി സർക്കാർ ഒളിച്ചുവെക്കാൻ ആഗ്രഹിക്കുന്നത്? '' -അദ്ദേഹം ചോദിച്ചു.
''സർക്കാർ ഭയപ്പെടുകയാണ്. ആരെയും പുറത്തു പോകാൻ അനുവദിക്കുന്നില്ല. ഞാൻ യോഗിയോട് ചോദിക്കാനാഗ്രഹിക്കുകയാണ്... രാഹുൽ ഗാന്ധി വ്യാഴാഴ്ച ഹാഥറസിലേക്ക് പോവുകയാണെങ്കിൽ അദ്ദേഹവും പ്രിയങ്കയും തനിച്ചാണ് പോവുകയെന്ന് പറഞ്ഞതാണ്. എന്നിട്ടും പൊലീസ് അവരെ മർദ്ദിച്ചു. കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. അവർ രാഹുൽ ഗാന്ധിയെ വേദനിപ്പിച്ചില്ല, അദ്ദേഹം സംരക്ഷിക്കാൻ ശ്രമിക്കുന്ന സ്ത്രീകളുടെ ആത്മാഭിമാനത്തെയാണ് വേദനിപ്പിച്ചത്." -കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.