അനന്തനാഗിൽ ഏറ്റുമുട്ടൽ ആറാം ദിവസത്തിൽ; കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
text_fieldsശ്രീനഗർ: അനന്ത്നാഗിൽ സുരക്ഷ സേനയും ഭീകരരും തമ്മിലെ ഏറ്റുമുട്ടിൽ ആറാം ദിവസത്തിലേക്ക് കടന്നു. ഭീകരർ ഒളിച്ചിരിക്കുന്ന സ്ഥലത്തിന് സമീപത്തുനിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിയാനായിട്ടില്ല.
120 മണിക്കൂർ പിന്നിട്ടിട്ടും ഗരോൾ മേഖലയിലെ ഭീകരവേട്ട തുടരുകയാണ്. നിബിഡ വനമേഖലയിലെ ചെങ്കുത്തായ മലനിരകളും ഗർത്തങ്ങളും നിറഞ്ഞ മേഖലയിലെ ഗുഹയിലാണ് ഭീകരർ ഒളിച്ചിരിക്കുന്നത്. ഡ്രോണുകൾ ഉപയോഗിച്ച് ഈ മേഖല നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ബുധനാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. അന്ന് 19 രാഷ്ട്രീയ റൈഫിൾസിന്റെ കമാൻഡിങ് ഓഫിസർ കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോനാക്ക്, ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവർ വീരമൃത്യു വരിച്ചിരുന്നു. പൊലീസും സേനയും സംയുക്തമായി തിരച്ചിൽ നടത്തുമ്പോഴാണ് ഭീകരർ വെടിയുതിർത്തത്.
സൈനികരുടെയും പൊലീസുദ്യോഗസ്ഥരുടെയും മരണത്തിനുത്തരവാദികളായ ഭീകരരെ വെറുതെവിടില്ലെന്ന് ജമ്മു കശ്മീർ ലഫ്. ഗവർണർ ഇന്നലെ പറഞ്ഞിരുന്നു.