ക്രമസമാധാന കാര്യത്തിൽ യു.പിയെ യോഗി ഒന്നാമതെത്തിച്ചു -അമിത് ഷാ
text_fieldsലഖ്നോ: ക്രമസമാധാന പാലനത്തിന്‍റെ കാര്യത്തിൽ യു.പിയെ രാജ്യത്ത് ഒന്നാമതെത്തിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏറ്റവും പാവപ്പെട്ടവന്‍റെ ഉന്നമനത്തിനായാണ് ബി.ജെ.പി സർക്കാറുകൾ പ്രവർത്തിക്കുന്നതെന്നും ഷാ പറഞ്ഞു. ലഖ്നോവിൽ ഫൊറൻസിക് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അമിത് ഷാ. സ്ത്രീകൾക്കെതിരായവ ഉൾപ്പെടെ കുറ്റകൃത്യങ്ങളുടെ പേരിൽ യു.പിയിലെ ബി.ജെ.പി സർക്കാർ വിമർശനമേറ്റുവാങ്ങുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പുകഴ്ത്തൽ.
ആറ് വർഷമായി ഞാൻ യു.പിയിലൂടെ വളരെയധികം സഞ്ചരിച്ചിട്ടുണ്ട്. മുമ്പുണ്ടായിരുന്ന യു.പിയെ എനിക്ക് വളരെ നന്നായി അറിയാം. പശ്ചിമ യു.പിയിൽ ഭയത്തിന്‍റെ സാഹചര്യമായിരുന്നു അന്നുള്ളത്. അതിനാൽ ജനങ്ങൾ നാടുവിട്ട് പോകുന്നത് പതിവായിരുന്നു. സ്ത്രീകൾ അരക്ഷിതാവസ്ഥയിലായിരുന്നു. പാവപ്പെട്ടവരുടെ സ്ഥലങ്ങൾ ഭൂമാഫിയ പിടിച്ചെടുക്കുമായിരുന്നു. പകൽ നേരങ്ങളിൽ പോലും വെടിവെപ്പും കലാപവും നടന്നിരുന്നു -ഷാ പറഞ്ഞു.
യു.പിയെ വികസന കേന്ദ്രമാക്കുമെന്നും ക്രമസമാധാനം കൊണ്ടുവരുമെന്നും 2017ൽ ബി.ജെ.പി ഉറപ്പുനൽകിയതാണ്. 2021ൽ യോഗി ആദിത്യനാഥ് സർക്കാർ യു.പിയെ ക്രമസമാധാനത്തിന്‍റെ കാര്യത്തിൽ ഏറ്റവും മുന്നിലെത്തിച്ചുവെന്ന് പറയാൻ എനിക്ക് അഭിമാനമുണ്ട്.
ജാതിയുടെയോ കുടുംബങ്ങളുടെയോ അടുപ്പക്കാരുടെയോ അടിസ്ഥാനത്തിലല്ല ബി.ജെ.പി സർക്കാറുകൾ പ്രവർത്തിക്കുന്നതെന്നും ഷാ പറഞ്ഞു.
ചടങ്ങിൽ യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ എന്നിവരും പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.