ന്യൂഡൽഹി: ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ, കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്, ബോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ എന്നിവർക്ക് ദേശീയ വനിത കമീഷൻ നോട്ടീസ്. മൂവർക്കും നോട്ടീസ് നൽകിയ കാര്യം വനിത കമീഷൻ അറിയിക്കുകയായിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തുന്ന പോസ്റ്റുകൾ മൂവരോടും നീക്കം ചെയ്യാനും കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സെക്ഷൻ 228(A) പ്രകാരമാണ് മൂന്ന് പേർക്കും നോട്ടീസ് നൽകിയത്. ഉടൻ തന്നെ തൃപ്തികരമായ വിശദീകരണം നൽകാനും ആവശ്യപ്പെട്ടു. ലൈംഗികാതിക്രമത്തിന് ഇരയാവരുടെ പേര് വെളിപ്പെടുത്തുന്നത് നിയമപ്രകാരം കുറ്റകരമാണ്. രണ്ട് വർഷം വെര തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
സെപ്റ്റംബർ 14നാണ് താക്കൂർ സമുദായക്കാരായ നാല് പേർ ചേർന്ന് ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സെപ്റ്റംബർ 29ന് സഫ്ദർജങ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ പെൺകുട്ടി മരിച്ചു. കേസിലെ നാല് പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തു.