എൻ.സി.പി, എൻ.ഡി.എയെ പിന്തുണക്കുമെന്ന ചർച്ചകൾക്കിടെ ശരദ് പവാറും സുപ്രിയ സുലെയും മോദിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി: എൻ.സി.പി (എസ്.പി) അധ്യക്ഷൻ ശരദ് പവാറും മകളും എം.പിയുമായ സുപ്രിയ സുലെയും ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഓഫിസിലെത്തി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ, രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങളും ജലസേചനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉന്നയിച്ച് ശരദ് പവാർ പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
തടസമില്ലാതെ തുടരുന്ന മഴക്കാല സമ്മേളനത്തിൽ വീണ്ടും കൊണ്ടുവരാൻ കേന്ദ്രം പദ്ധതിയിടുന്ന സീറ്റ് പുനർനിർണയ ബില്ല് പാർലമെന്‍റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് ഈ കൂടിക്കാഴ്ച. എൻ.സി.പിക്ക് (എസ്.പി) ഉള്ള 8 എം.പിമാർ സർക്കാറിന്‍റെ പാർലമെന്‍റ് തന്ത്രങ്ങളിൽ നിർണായകമാണ്. മൊത്തത്തിലുള്ള സീറ്റുകളിൽ 50% വർധനവ് വരുത്തുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയാൽ ബില്ലിനെ പിന്തുണച്ചേക്കുമെന്ന് എൻ.സി.പി നേരത്തെ സൂചന നൽകിയിരുന്നു.
എൻ.ഡി.എയിലെ ലയന ചർച്ചകൾ
എൻ.സി.പി ഒരു വിഭാഗം എൻ.ഡി.എയുമായി ലയിക്കാൻ സമ്മർദം ചെലുത്തുന്നതായി അഭ്യൂഹങ്ങളുണ്ട്. എങ്കിലും, ശരദ് പവാർ വിഭാഗം ഔദ്യോഗികമായി എൻ.ഡി.എയുടെ ഭാഗമാകണമെങ്കിൽ പിളർന്നുമാറിയ രണ്ട് എൻ.സി.പി ഗ്രൂപ്പുകളും ഒന്നാകേണ്ടതുണ്ടെന്ന് ബി.ജെ.പി വ്യക്തമാക്കിയെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ ഇരു എൻ.സി.പി വിഭാഗങ്ങളിലെയും നേതാക്കളും ഭരണപക്ഷത്തെ പ്രമുഖ വ്യക്തികളും തമ്മിൽ അടുത്തിടെ നടന്ന കൂടിക്കാഴ്ചകൾ രാഷ്ട്രീയ പുനരേകീകരണത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നതകൾ പരിഹരിച്ച് ലയിച്ചാൽ മാത്രമേ എൻ.സി.പിയെ ഒരൊറ്റ പ്രസ്ഥാനമായി എൻ.ഡി.എയുമായി അടുപ്പിക്കുന്ന കാര്യം പരിഗണിക്കുകയുള്ളൂ. ശരദ് പവാറിനെയോ അദ്ദേഹത്തിന്‍റെ പ്രധാന അനുയായികളെയോ വ്യക്തിഗതമായി മുന്നണിയിലേക്ക് കൊണ്ടുവരാൻ താല്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ, ശരദ് പവാറും പ്രധാനമന്ത്രിയും തമ്മിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. സർക്കാറിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്ന ഒരുദിവസം തന്നെ, പ്രതിപക്ഷ സഖ്യത്തിലെ നിർണായക നേതാവ് പ്രധാനമന്ത്രിയെ കണ്ടത് വലിയ രാഷ്ട്രീയ സൂചനകളാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

