ജമ്മു കശ്മീരിൽ കനത്ത മഴ; അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവെച്ചു
text_fieldsഅമർനാഥ് യാത്ര
ജമ്മു കശ്മീർ: കനത്ത മഴയും പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പും പുറപ്പെടുവിച്ചതിനെ തുടർന്ന് വാർഷിക അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു. തുടർച്ചയായ മഴയും യാത്രാമാർഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയും തീർഥാടകരുടെ സുരക്ഷയും കണക്കിലെടുത്താണ് തീരുമാനം. അധികൃതരുടെ അറിയിപ്പ് പ്രകാരം വൈഷ്ണോ ദേവി യാത്രയും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ബാൽതാൽ, പഹൽഗാം ബേസ് ക്യാമ്പുകളിൽ നിന്ന് പുതിയ തീർഥാടകരെ പുണ്യ അമർനാഥ് ഗുഹാക്ഷേത്രത്തിലേക്ക് പോകാൻ അനുവദിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു.
വരും ദിവസങ്ങളിൽ കേന്ദ്രഭരണ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) പ്രവചിച്ചതിനെ തുടർന്നാണ് യാത്ര നിർത്തിവെക്കാനുള്ള തീരുമാനം എടുത്തത്. പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് മേഖലയിലൂടെ സഞ്ചരിക്കുന്ന ആയിരക്കണക്കിന് ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതലായാണ് ഈ നടപടി.
57 ദിവസം നീണ്ടുനിൽക്കുന്ന അമർനാഥ് യാത്ര ജൂലൈ മൂന്നിന് ആരംഭിച്ച് ആഗസ്റ്റ് 28ന് രക്ഷാബന്ധൻ ദിനത്തിൽ അവസാനിക്കും. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് അമർനാഥ് യാത്ര. എല്ലാ വർഷവും ലക്ഷക്കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്.
ശിവനെ പ്രതിനിധീകരിക്കുന്നതായി വിശ്വസിക്കപ്പെടുന്ന സ്വാഭാവികമായി രൂപംകൊണ്ട മഞ്ഞ് ശിവലിംഗത്തിൽ പ്രാർത്ഥനകൾ അർപ്പിക്കുന്നതിനായി, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,880 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പുണ്യ ഗുഹയിലേക്ക് തീർഥാടകർ വെല്ലുവിളി നിറഞ്ഞ യാത്ര നടത്തുന്നത്.
ശക്തമായ മഴ, ഇടിമിന്നൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഐ.എം.ഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്ഥ മെച്ചപ്പെടുകയും യാത്രാമാർഗങ്ങൾ സുരക്ഷിതമാണെന്ന് അധികൃതർ പ്രഖ്യാപിക്കുകയും ചെയ്യുന്നതുവരെ തീർഥാടകർ നിലവിലുള്ള ക്യാമ്പുകളിൽ തന്നെ തുടരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
കൂടുതൽ അറിയിപ്പുകൾ ഉണ്ടാകുന്നതുവരെ കത്രയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ ഭക്തരോട് അഭ്യർത്ഥിച്ചു. പ്രദേശത്തുള്ള തീർഥാടകർക്ക് ഭക്ഷണം, താമസം, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ഇതിനകം ഒരുക്കിയിട്ടുണ്ട്.
കാലാവസ്ഥ സാധാരണ നിലയിലാകുകയും സാഹചര്യങ്ങൾ അനുകൂലമാവുകയും ചെയ്താൽ യാത്ര പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള അറിയിപ്പ് അധികൃതർ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

