ജാമ്യം കൊടുത്തോളൂ, പക്ഷേ എന്തിനാണ് ഇത്തരം പരാമർശങ്ങൾ? -അലഹബാദ് ഹൈകോടതിയോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബലാത്സംഗ കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ അലഹബാദ് ഹൈകോടതി നടത്തിയ വിവാദ പരാമർശങ്ങളിൽ എതിർപ്പുമായി സുപ്രീംകോടതി. പരാതിക്കാരി സ്വയം കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തി എന്ന നിരീക്ഷണം എന്തിനായിരുന്നുവെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായി, അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ‘ഒരാൾക്ക് ജാമ്യം അനുവദിക്കുന്നതിൽ പ്രശ്നമില്ല. പക്ഷേ, എന്തിനാണ് അവർ ഇത്തരം പരാമർശങ്ങൾ നടത്തുന്നത്? ബെഞ്ച് വളരെ ശ്രദ്ധിക്കണം’ -കേസ് പരിഗണിക്കുമ്പോൾ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഗവായ് പറഞ്ഞു. അതേ ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജി പുറപ്പെടുവിച്ച മറ്റൊരു ഉത്തരവും വിവാദമായത് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
മാർച്ച് 17ന് ബലാത്സംഗ കേസിൽ ജാമ്യം അനുവദിച്ചുകൊണ്ട് അലഹബാദ് ഹൈകോടതി നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ എതിർപ്പിനിടയാക്കിയിരുന്നു. പിന്നാലെ ഈ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയും ചെയ്തു. പരാതിക്കാരി മദ്യപിച്ച ശേഷം പ്രതിയുടെ വീട്ടിലേക്ക് പോകാൻ സമ്മതിച്ച് സ്വയം കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തുകയായിരുന്നു എന്നാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി പറഞ്ഞത്. കൂടാതെ, ഒരു സ്ത്രീയുടെ മാറിടത്തിൽ പിടിക്കുന്നതോ പൈജാമയുടെയോ പാവാടയുടെയോ ചരട് വലിക്കുന്നതോ ബലാത്സംഗ ശ്രമമായി കണക്കാക്കാനാവില്ലെന്നും ഹൈകോടതി അഭിപ്രായപ്പെട്ടിരുന്നു.
വിഷയത്തിൽ സപ്രീം കോടതി സ്വമേധയാ എടുത്ത കേസിന്റെ തുടർ വാദം കേൾക്കൽ നാലാഴ്ചത്തേക്ക് മാറ്റിവച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.