ഡി.കെ ശിവകുമാറിന് മുഖ്യമന്ത്രിയാകണമെങ്കിൽ ജെ.ഡി.എസിന്റെ മുഴുവൻ എം.എൽ.എമാരും പിന്തുണക്കും -കുമാരസ്വാമി
text_fieldsബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് മുഖ്യമന്ത്രിയാകണമെങ്കിൽ ജെ.ഡി.എസിന്റെ മുഴുവൻ എം.എൽ.എമാരും പിന്തുണ നൽകുമെന്ന് പാർട്ടി നേതാവ് എച്ച്.ഡി.കുമാരസ്വാമി. പരിഹാസരൂപേണയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി നേതതൃത്വം സമീപിച്ചുവെന്ന വാർത്തകൾക്കിടയിലാണ് പരാമർശം.
കോൺഗ്രസിന് കർണാടകയിൽ 136 എം.എൽ.എമാരുണ്ട്. സ്വന്തം എം.എൽ.എമാർക്ക് വികസന പ്രവർത്തനങ്ങൾക്ക് പോലും പണം നൽകാൻ കഴിയാത്ത കോൺഗ്രസാണ് ജെ.ഡി.എസ് എം.എൽ.എമാരോട് പാർട്ടിയിൽ ചേരാൻ ആവശ്യപ്പെടുന്നത്. ഡി.കെ ശിവകുമാറിന് മുഖ്യമന്ത്രിയാകണമെങ്കിൽ ജെ.ഡി.എസിന്റെ 19 എം.എൽ.എമാരുടേയും പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ജെ.ഡി.എസ് എം.എൽ.എമാരോട് കോൺഗ്രസിൽ ചേരാൻ അവർ ആവശ്യപ്പെടുകയാണ്. ജെ.ഡി.എസ് എം.എൽ.എ ജി.ടി ദേവ ഗൗഡയോടും കരേമ്മയോടും കോൺഗ്രസ് പാർട്ടിയിൽ ചേരാൻ ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് പാർട്ടിയിൽ ചേരാൻ ആവശ്യപ്പെട്ടതെന്നും കുമാരസ്വാമി ആരോപിച്ചു.
കർണാടകയിൽ രണ്ട് മുഖ്യമന്ത്രിമാരുണ്ട്. ഒരാൾ താൽക്കാലിക മുഖ്യമന്ത്രിയാണ്. മറ്റേയാൾ വ്യാജ മുഖ്യമന്ത്രിയും. മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ച് നിരവധി പേരാണ് എത്തുന്നത്. ഈ സർക്കാർ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കുമോയെന്ന കാര്യം സംശയമാണെന്നും കുമാരസ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

