ഇന്ത്യ-ഈജിപ്ത് ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്തും
text_fieldsന്യൂഡൽഹി: ഇന്ത്യ-ഈജിപ്ത് സൗഹൃദം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയും. പ്രതിരോധം, സുരക്ഷ, വ്യാപാരം, ഭീകരവിരുദ്ധ സഹകരണം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കും. മനുഷ്യത്വത്തിന് നേരെയുള്ള ഏറ്റവും വലിയ ഭീഷണി ഭീകരതയാണെന്ന കാര്യത്തിൽ ഇരുരാജ്യങ്ങൾക്കും ഒരേ നിലപാടാണെന്ന് മോദി പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരത തടയാൻ ശക്തമായ നടപടി വേണം. സുരക്ഷ, ശാസ്ത്ര, സാമ്പത്തിക മേഖലകളിൽ സമഗ്ര സഹകരണം ഉറപ്പാക്കാൻ ദീർഘകാല ചട്ടക്കൂട് വികസിപ്പിക്കാനും തീരുമാനിച്ചതായി മോദി പറഞ്ഞു.
ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തമാക്കുമെന്ന് അൽസീസി പറഞ്ഞു. ഈജിപ്തിലേക്ക് കൂടുതൽ ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കുന്നതിന് യാത്രസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. അഞ്ചുവർഷത്തിനകം ഉഭയകക്ഷി വ്യാപാരം 1200 കോടി ഡോളറായി വർധിപ്പിക്കാൻ തീരുമാനിച്ചു. ഐ.ടി, സൈബർ സുരക്ഷ, യുവജനകാര്യം, സംപ്രേഷണം, സാംസ്കാരികം എന്നീ മേഖലകളിലായി അഞ്ച് കരാറുകൾ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. റിപ്പബ്ലിക് ദിന ചടങ്ങിൽ മുഖ്യാതിഥിയായി മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അബ്ദുൽ ഫത്താഹ് അൽസീസി ഇന്ത്യയിലെത്തിയത്. ഈജിപ്ത് സൈനിക വിഭാഗവും പരേഡിന്റെ ഭാഗമാകും. അഞ്ച് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന ഉന്നതതല പ്രതിനിധിസംഘം ഈജിപ്ത് പ്രസിഡന്റിനൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.