മുംബൈ: ബോളിവുഡ് സിനിമ ലോകത്തെ മുംബൈയിൽ നിന്നും ഉത്തർപ്രദേശിലേക്ക് പറിച്ച് നടാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കരുനീക്കങ്ങൾ തുടങ്ങി.
രാജ്യത്തെ ഏറ്റവും വലുതും മനോഹരവുമായ ചലച്ചിത്രനഗരം ഗൗതം ബുദ്ധ നഗർ ജില്ലയിൽ സ്ഥാപിക്കുമെന്ന് യോഗി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിൻെറ ഭാഗമായി നിക്ഷേപങ്ങൾക്കായി യോഗി ബോളിവുഡ് താരങ്ങളുമായും നിക്ഷേപകരുമായും നിശ്ചയിച്ച കൂടിക്കാഴ്ചകൾക്ക് ചൊവ്വാഴ്ച തുടക്കമായി.
മുംബൈയിലെത്തിയ യോഗി നടൻ അക്ഷയ്കുമാറുമായി ചൊവ്വാഴ്ച രാത്രി ചർച്ച നടത്തി. ഖൊരഖ്പൂർ എം.പിയും മുതിർന്ന നടനുമായ രവി കിഷനാണ് അക്ഷയ്കുമാറുമായുള്ള കൂടിക്കാഴ്ചയിൽ യോഗിയെ അനുഗമിച്ചത്.
സുഭാഷ് ഗായ്, ബോണി കപൂർ, ഭൂഷൻ കുമാർ, ജതിൻ സേതി, രാഹുൽ മിത്ര, നീരജ് പഥക്, രൺദീപ് ഹൂഡ, ജിമ്മി ഷെർജിൽ, രാജ്കുമാർ സന്തോഷി എന്നീ സിനിമ രംഗത്തെ പ്രമുഖരുമായും ട്രേഡ് അനലിസ്റ്റുകളായ തരുൺ ആദർശ്, കോമൾ നഹ്ത എന്നിവരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ലഖ്നോ മുനിസിപ്പൽ കോർപറേഷൻ ബോണ്ടുകളുടെ ലിസ്റ്റിങ്ങിനായി ബുധനാഴ്ച ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും യോഗി സന്ദർശനം നടത്തുന്നുണ്ട്.