'സൈക്കിളിന് ഭയങ്കര സ്പീഡാണ്, കാരണം സൈക്കിൾ E20- മുക്തമാണ്';ഗഡ്കരിയെ ട്രോളി അഖിലേഷ് യാദവ്
text_fieldsഅഖിലേഷ് യാദവ്
ലഖ്‌നൗ: പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുന്ന E20 നയത്തിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പാർട്ടി ചിഹ്നമായ സൈക്കിളിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം കേന്ദ്ര സർക്കാരിനും റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കുമെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. "സൈക്കിളിന്റെ വേഗത ശക്തമാണ്, കാരണം സൈക്കിൾ E20-ൽ നിന്ന് മുക്തമാണ്" എന്ന ഹിന്ദി വാചകത്തോടുകൂടിയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
രാജ്യത്ത് ഇന്ധനത്തിൽ എഥനോൾ ചേർക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ചർച്ചകളും ആശങ്കകളും നിലനിൽക്കുന്നതിനിടയിലാണ് അഖിലേഷ് യാദവിന്റെ പ്രതികരണം. പ്രത്യേകിച്ചും പുതിയ E20 ഇന്ധനത്തിന് അനുയോജ്യമായി നിർമ്മിക്കാത്ത പഴയ വാഹനങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ഉപയോക്താക്കൾക്കിടയിൽ ആശങ്ക ശക്തമാണ്.
എഥനോൾ മിശ്രിതവും ഉയരുന്ന ആശങ്കകളും
പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുന്ന പദ്ധതിക്ക് എതിരെ പ്രതിപക്ഷ പാർട്ടികളും വിവിധ ഉപഭോക്തൃ സംഘടനകളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. വാഹനങ്ങളുടെ മൈലേജിൽ വരുന്ന കുറവ്, ഉയർന്ന അറ്റകുറ്റപ്പണി ചെലവുകൾ, എഞ്ചിന് സംഭവിക്കാവുന്ന തകരാറുകൾ എന്നിവയാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്ന വിമർശനങ്ങൾ. എഞ്ചിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം ആരുടെ മേലാണെന്ന കാര്യത്തിലും വ്യക്തത വേണമെന്ന് വിമർശകർ ആവശ്യപ്പെടുന്നു.
എന്നാൽ, ഈ ആശങ്കകളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ഘട്ടം ഘട്ടമായുള്ള മാറ്റമാണ് നടപ്പിലാക്കുന്നതെന്നും വിപുലമായ പരീക്ഷണങ്ങൾക്ക് ശേഷമാണ് E20 ഇന്ധനം കൊണ്ടുവന്നതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, E20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് വാഹന നിർമ്മാതാക്കൾ വാറന്റി ആനുകൂല്യങ്ങൾ തുടർന്നും നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. എങ്കിലും വാഹനങ്ങളുടെ അനുയോജ്യതയെക്കുറിച്ചും ഉപഭോക്തൃ സുരക്ഷയെക്കുറിച്ചും കൂടുതൽ സുതാര്യത വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
സർക്കാരിന്റെ പുതിയ വിശദീകരണം
ഇതിനിടയിൽ, 2005 ഏപ്രിൽ ഒന്നിന് ശേഷം പുറത്തിറങ്ങിയതും 2016-ന് മുൻപ് നിർമ്മിച്ചതുമായ BS-III വാഹനങ്ങളിലെ ചില റബ്ബർ ഭാഗങ്ങളും ഗാസ്കറ്റുകളും E20 ഇന്ധനം ഉപയോഗിക്കുമ്പോൾ മാറ്റേണ്ടി വന്നേക്കാമെന്ന് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏതായാലും എഥനോൾ ഇന്ധന നയത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് രാജ്യത്ത് കൂടുതൽ ശക്തമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

