ന്യൂഡൽഹി: തബ്ലീഗ് ജമാഅത്ത് അംഗങ്ങളെ പിടിച്ചാൽ 11,000 രൂപ സമ്മാനം പ്രഖ്യാപിച്ച ഉത്തർപ്രദേശിലെ തീവ്ര ഹിന്ദുത്വ സംഘടന നേതാവ് കോവിഡ് ബാധിച്ച് മരിച്ചു. ഹിന്ദു യുവവാഹിനി നേതാവ് അജയ് ശ്രീവാസ്തവ എന്ന അജ്ജു ഹിന്ദുസ്ഥാനിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇദ്ദേഹത്തിെൻറ മാതാവും സഹോദരിയും കോവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയാണ് ഹിന്ദു യുവവാഹിനി. ഇതിെൻറ സജീവ നേതാവായിരുന്നു അജ്ജു. യോഗിയുടെ വലം കൈയ്യായ ഇയാൾ 'യോഗിയുടെ ഹനുമാൻ' എന്നാണ് അറിയപ്പെട്ടിരുന്നത്.

ലോക്ഡൗണിന് മുമ്പ് തബ്ലീഗ് ആസ്ഥാനമായ നിസാമുദ്ദീൻ മർകസിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവർക്ക് കോവിഡ് ബാധിച്ചുവെന്ന വിവരം പുറത്തു വന്നപ്പോഴായിരുന്നു അജ്ജുവിെൻറ വിവാദ പ്രസ്താവന. തബ്ലീഗ് അംഗങ്ങളെ പിടികൂടി പ്രാദേശിക ഭരണകൂടത്തിനുമുന്നിൽ ഹാജരാക്കുന്നവർക്ക് ഹിന്ദു യുവ വാഹിനി 11,000 രൂപ നൽകുമെന്നായിരുന്നു പ്രഖ്യാപനം.