ജലസേചന അഴിമതി: അജിത് പവാറിനെ കുറ്റവിമുക്തനാക്കി
text_fieldsമുംബൈ: ജലസേചന അഴിമതി കേസിൽ എൻ.സി.പി നേതാവും മുൻ മന്ത്രിയുമായ അജിത് പവാറിനെ കുറ്റവിമുക്തനാക്കിയ സത്യവാങ്മൂലം ത്രികക്ഷി സർക്കാർ അധികാരത്തിലേൽക്കും മുമ്പ് കോടതിയിൽ സമർപ്പിച്ചതായി റിപ്പോർട്ട്. നവംബർ 25 ന് ജലസേചന അഴിമതിയുമായി ബന്ധപ്പെട്ട ഒമ്പതുകേസുകൾ മഹാരാഷ്ട്ര അഴിമതി വിരുദ്ധ സെല്‍ (എ.സി.ബി) അവസാനിപ്പിച്ചിരുന്നു. നവംബർ 27ന് എ.സി.ബി അജിത് പവാറിനെ കുറ്റവിമുക്തനാക്കികൊണ്ടുളള സത്യവാങ്മൂലം ബോംബെ ൈഹകോടതിയിൽ സമർപ്പിച്ചു.
മന്ത്രിയായിരുന്ന അജിത് പവാറിന് ഒമ്പതു കേസുകളിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥരാണ് അഴിമതി നടത്തിയതെന്നുമാണ് എ.സി.ബി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. 3,000 ജലസേചന പദ്ധതികളിലെ അഴിമതിയാണ് എ.സി.ബി അന്വേഷിക്കുന്നത്. ഇതിൽ വിദർഭയിലെ ഒമ്പത് പദ്ധതികളിലാണ് അജിത്തിനെ കുറ്റമുക്തനാക്കിയത്.
ശിവസേന നേതാവ് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിൽ ത്രികക്ഷി സർക്കാർ അധികാരത്തിലേറുന്നതിന് ഒരു ദിവസം മുമ്പാണ് എ.സി.ബി അജിത് പവാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് സമർപ്പിച്ചത്. ബി.ജെ.പിക്കൊപ്പം ഉപമുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിറകെയാണ് അജിത് പവാറിന് 70,000 കോടിയുടെ ജലസേചന അഴിമതി കേസുകളിൽ ഒമ്പത് എണ്ണത്തിൽ ക്ലീന്‍ചിറ്റ് സ്വന്തമായത്. എന്നാൽ, ശേഷിച്ച പദ്ധതികളിലെ അഴിമതികളിൽ തുടരന്വേഷണം നടക്കുമെന്ന് എ.സി.ബി വൃത്തങ്ങൾ പറഞ്ഞു.
2009 മുതല്‍ 2014 വരെയുള്ള കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യ സര്‍ക്കാര്‍ ഭരണകാലത്ത് അഴിമതി നടത്തിയതായാണ് ആരോപണം. ഈ കാലഘട്ടങ്ങളില്‍ എന്‍.സി.പിയുടെ അജിത് പവാറും സുനില്‍ തട്കരെയുമായിരുന്നു ജലസേചന മന്ത്രിമാര്‍.
2014ല്‍ ദേവേന്ദ്ര ഫഡ്നാവിസിെൻറ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമാണ് അജിത്തിനും തട്കരെക്കും എതിരെ പൊലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ഇത് ആയുധമാക്കുകയും അജിത്തിനെ ജയിലിലടക്കുമെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഫഡ്നാവിസിനൊപ്പം ബി.ജെ.പി സർക്കാറിെൻറ ഭാഗമായി സത്യപ്രതിഞ്ജ ചെയ്ത് 48 മണിക്കൂറിനകം എ.സി.ബി പവാറിനെ കുറ്റവിമുക്തനാക്കി കേസ് അവസാനിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.