വിമാന ഇന്ധനവിലയിലെ കുതിപ്പ്; വിമാനക്കമ്പനികൾക്ക് കേന്ദ്രസർക്കാറിന്റെ 5000 കോടി രൂപയുടെ അടിയന്തര വായ്പാസഹായം
text_fieldsന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് വിമാന ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾക്ക് കേന്ദ്രസർക്കാറിന്റെ അടിയന്തര വായ്പാ സഹായം. അടിയന്തര വായ്പക്കായി 5000 കോടി രൂപ സർക്കാർ നീക്കിവെച്ചു. സർക്കാറിന്റെ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം വഴിയാണ് വായ്പ ലഭ്യമാക്കുക.
എ.ടി.എഫ് വിലയിലെ കുത്തനെയുള്ള വർധനവിനെ തുടർന്ന് വിമാനക്കമ്പനികൾ നേരിടുന്ന സാമ്പത്തിക സമ്മർദ്ദം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വായ്പാ പിന്തുണ ലഭ്യമാക്കുന്നതിനുള്ള ഇ.സി.എൽ.ജി.എസ് 5.0 പദ്ധതിക്ക് അംഗീകാരം നൽകിയതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. വ്യോമയാന മേഖല അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് അടിയന്തര സഹായം.
ഇന്ത്യൻ എയർലൈനുകൾക്ക് പ്രവർത്തന മൂലധനമായാണ് ഈ തുക ലഭിക്കുക. 1000 കോടി രൂപയാണ് വായ്പാ പരിധി. 500കോടി രൂപ ഇക്വിറ്റി നിബന്ധനകൾക്ക് വിധേയമായി അധികമായും നൽകും. വായ്പകൾക്ക് ഏഴുവർഷമാണ് കാലാവധി. തിരിച്ചടവിന് രണ്ടുവർഷം മൊറട്ടോറിയവും ലഭിക്കും. വിമാനക്കമ്പനികൾക്ക് അടിയന്തര സഹായം നൽകുന്നതിനുള്ള ഇ.സി.എൽ.ജി.എസ് 5.0 അവതരിപ്പിച്ച നീക്കത്തെ കേന്ദ്ര വ്യേമയാന മന്ത്രി രാംമോഹൻ നായിഡു സ്വാഗതം ചെയ്തു.
പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് കുതിച്ചുയരുന്ന വിമാന ഇന്ധന വില, പണപ്പെരുപ്പം തുടങ്ങിയവ വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കിയിരുന്നു. സർവിസുകൾ വെട്ടിക്കുറച്ചതും യാത്രക്കാരുടെ എണ്ണത്തിലെ കുറവും വ്യോമയാനപാതയിലെ നിയന്ത്രണങ്ങളുമെല്ലാം വിമാനക്കമ്പനികളെ പ്രതികൂലമായി ബാധിച്ചു. വിമാന ഇന്ധനവിലയിലെ വർധനവ് കനത്ത നഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ ജൂൺ, ജൂലൈ മാസങ്ങളിലെ അന്താരാഷ്ട്ര വിമാനസർവിസുകൾ റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മറ്റ് വിമാനക്കമ്പനികളും സർവിസുകൾ വെട്ടിക്കുറക്കുന്നതിന് നിർബന്ധിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

