ന്യൂഡൽഹി: എയർസെൽ -മാക്സിസ് അഴിമതി കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യംചെയ്തു. ചൊവ്വാഴ്ച 11 മണിയോടെ എത്തിയ അദ്ദേഹം വൈകിട്ട് അഞ്ചു മണിയോടെയാണ് മടങ്ങിയത്.
‘‘ആരോപിക്കുന്ന കുറ്റമെന്താണെന്നോ അതിനുള്ള എഫ്.െഎ.ആറോ ഇവരുടെ പക്കലില്ലെന്ന് ഇപ്പോൾ ഞാനറിയുന്നു’’വെന്ന് ചിദംബരം പിന്നീട് ട്വീറ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ചിദംബരത്തിെൻറ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവയിൽ ധനമന്ത്രിയെന്ന നിലയിൽ അദ്ദേഹം എടുത്ത തീരുമാനങ്ങളുമാണ് ചോദ്യാവലിയിൽ ഉള്ളത്. ഇതേ കേസിൽ ജൂൺ അഞ്ചിന് അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു. അന്ന് ആറു മണിക്കൂർ മൊഴിയെടുത്തിരുന്നു. അതിൽ കൂടുതൽ വ്യക്തത വേണ്ട ഭാഗങ്ങളാണ് ചൊവ്വാഴ്ചത്തെ ചോദ്യങ്ങളിൽ ഉൾപ്പെടുത്തിയത്.
എയർസെൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ചിദംബരം നേരത്തേ കോടതിയെ സമീപിച്ചിരുന്നു. ജൂൺ അഞ്ചുവരെ ഒരു നടപടിയും പാടില്ലെന്ന് പറഞ്ഞ കോടതി അന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൽ ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. അതുപ്രകാരം അന്ന് ചിദംബരം ഹാജരായിരുന്നു.
2006ൽ പി. ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന െഎ.എൻ.എക്സ് മീഡിയക്ക് വിദേശനിക്ഷേപം ലഭിക്കാൻ മകൻ കാർത്തി അനധികൃത ഇടപെടൽ നടത്തിയെന്നാണ് കേസ്. ഇതേ കേസുമായി ബന്ധപ്പെട്ട് മകൻ കാർത്തിയെ രണ്ടുവട്ടം ചോദ്യംചെയ്തിരുന്നു.