എയർ ഇന്ത്യ വിമാനം പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചു; നടപടി സ്വീകരിച്ച് ഡി.ജി.സി.എ
text_fieldsഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനം അബദ്ധത്തിൽ പാകിസ്താന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ജൂൺ 22 തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. അമൃത്‌സർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി വിമാനം റൺവേ തൊടാതെ വീണ്ടും ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം മാറി പാകിസ്താൻ അതിർത്തിക്കുള്ളിലേക്ക് കടന്നത്. ഈ ഗുരുതരമായ വീഴ്ചയെക്കുറിച്ച് യഥാസമയം റിപ്പോർട്ട് ചെയ്യാതിരുന്നതിനെ തുടർന്ന് അമൃത്‌സറിലെ എയർ ട്രാഫിക് കൺട്രോളർക്കും വിമാനത്തിലെ പൈലറ്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കുമെതിരെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡി.ജി.സി.എ കടുത്ത ഇടക്കാല നടപടി സ്വീകരിച്ചിട്ടുണ്ട്.
അമൃത്‌സർ വിമാനത്താവളത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് റൺവേ പരിശോധന നടക്കുന്നതിനാലാണ് എയർ ഇന്ത്യയുടെ AI479 വിമാനത്തോട് താൽക്കാലികമായി കാത്തുനിൽക്കാൻ എ.ടി.സി നിർദ്ദേശിച്ചത്. തുടർന്ന് പൈലറ്റ് വിമാനം തിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടയിലാണ് വളരെ കുറച്ചു സമയത്തേക്ക് പാകിസ്താൻ വ്യോമാതിർത്തിക്കുള്ളിലേക്ക് വിമാനം പ്രവേശിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു ഈ സംഭവം. 2025 ഏപ്രിൽ മുതൽ ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താൻ തങ്ങളുടെ വ്യോമാതിർത്തി പൂർണമായും അടച്ചിട്ടിരിക്കുകയാണ് എന്നത് ഈ സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
സംഭവം നടന്നയുടൻ തന്നെ അമൃത്‌സറിലെ എയർ ട്രാഫിക് കൺട്രോൾ വിഭാഗം പാകിസ്താനിലെ എ.ടി.സി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടുകയും കാര്യങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. വലിയൊരു അപകടം ഒഴിവാക്കിക്കൊണ്ട് വിമാനം സുരക്ഷിതമായി ഡൽഹിയിലേക്ക് തിരിച്ചുവിടുകയും അവിടെ വിജയകരമായി ലാൻഡിങ് നടത്തുകയും ചെയ്തു. ഡൽഹിയിലെത്തി ഏകദേശം ഒരു മണിക്കൂറിന് ശേഷം ഈ വിമാനം വീണ്ടും അമൃത്‌സറിലേക്ക് തിരിക്കുകയും രാത്രി 10 മണിയോടെ അവിടെ സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു. സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നിയന്ത്രണ അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്നും കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

