എയർ ഇന്ത്യയിൽ പ്രതിസന്ധി; സാങ്കേതികവിദഗ്ധർ സമരത്തിനൊരുങ്ങുന്നു
text_fieldsന്യൂഡൽഹി: വിസ്താരക്ക് പിന്നാലെ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിലും പ്രതിസന്ധി. എയർക്രാഫ്റ്റ് ടെക്നിഷ്യൻമാർ സമരത്തിനൊരുങ്ങുന്നതാണ് കമ്പനിയിലെ പ്രതിസന്ധിക്കുള്ള കാരണം. മുമ്പ് എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എയർ ഇന്ത്യ എൻജീനിയറിങ് സർവീസ് ലിമിറ്റഡെന്ന പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാരാണ് ഏപ്രിൽ 23 മുതൽ സമരത്തിനൊരുങ്ങുന്നത്.
വിമാനങ്ങളുടെ തകരാർ പരിഹരിക്കുകയും അറ്റകൂറ്റപ്പണി നടത്തുകയും ചെയ്യുന്ന കമ്പനിയാണിത്. ഏപ്രിൽ എട്ടിന് ഇവർ ഇതുസംബന്ധിച്ച് കത്തും നൽകിയിട്ടുണ്ട്. സ്ഥിതി സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന പ്രതികരണമാണ് സമരം സംബന്ധിച്ച വാർത്തയോട് എയർ ഇന്ത്യ പ്രതിനിധി നൽകിയതെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
സമരമുണ്ടായാൽ വലിയ രീതിയിൽ വിമാനങ്ങൾ റദ്ദാക്കേണ്ടി വരുമെന്ന ആശങ്കയുണ്ട്. നേരത്തെ ആവശ്യത്തിന് പൈലറ്റുമാരെ സർവീസുകൾക്ക് ലഭിക്കാത്തതിനെ തുടർന്ന് ടാറ്റയുടേയും സിംഗപ്പൂർ എയർലൈൻസിന്റേയും സംയുക്ത സംരംഭമായ വിസ്താരക്ക് വലിയ രീതിയിൽ വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് എയർ ഇന്ത്യയിലും പ്രതിസന്ധിയുണ്ടാവുമെന്ന റിപ്പോർട്ടുകൾ വരുന്നത്.
കഴിഞ്ഞ കുറേക്കാലമായി തുടരുന്ന പ്രതിസന്ധിയാണ് ഇപ്പോൾ സ്ഥാപനത്തിൽ സമരത്തിലേക്ക് എത്തുന്നത്. ശമ്പളപരിഷ്കരണം മാനേജ്മെന്റ് വാഗ്ദാനം ചെയ്തുവെങ്കിലും നടപ്പിലാക്കിയിട്ടില്ലെന്ന് സമരത്തിന് മുന്നോടിയായി നൽകിയ നോട്ടീസിൽ ജീവനക്കാർ പറയുന്നു. ഇതിനൊപ്പം കമ്പനിയിലെ 75 ശതമാനം വരുന്ന കരാർ ജീവനക്കാർക്ക് സ്ഥിരം ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ കിട്ടാത്തതും അതൃപ്തിക്ക് ഇടയാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, സാങ്കേതികവിദഗ്ധർക്ക് മാത്രമാണ് കമ്പനിയിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതതെന്നും സമരം ഒത്തുതീർക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും എയർ ഇന്ത്യ എൻജിനീയറിങ് സർവീസ് ലിമിറ്റഡ് പ്രതിനിധികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

