ദുബൈയിൽനിന്ന് 149 യാത്രക്കാരുമായി ആദ്യ എയർ ഇന്ത്യ വിമാനം ഡൽഹിയിൽ എത്തി; യാത്രക്കാരിൽ പി.വി. സിന്ധുവും
text_fieldsദുബായിൽനിന്നും തിരിച്ചെത്തിയ യാത്രക്കാരോടൊപ്പം എയർ ഇന്ത്യ ക്രൂ
ന്യൂ ഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധാന്തരീക്ഷം നിലനിൽക്കെ ദുബൈയിൽ കുടുങ്ങിയ 149 യാത്രക്കാരുമായി ആദ്യ എയർ ഇന്ത്യ വിമാനം ഡൽഹിയിൽ പറന്നിറങ്ങി. AI916D എന്ന വിമാനം ഇന്ത്യൻ സമയം രാവിലെ 10:58ന് ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി എത്തിയതായി എയർലൈൻ അറിയിച്ചു.
ഇറാനിലുടനീളം ഇസ്രായേലും അമേരിക്കയും വ്യാപക ബോംബിങ് തുടരുകയാണ്. മറുപടിയായി ഖത്തർ, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ജോർഡൻ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ എന്നിവിടങ്ങളിലെ യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തുന്നു. തൽഫലമായി, ദുബൈ വിമാനത്താവളത്തിൽ നിന്നും അൽ മഖ്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യത്തിൽ യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്ന ആദ്യ ഇന്ത്യൻ വിമാനമാണിത്. ദുബൈയിൽ കുടുങ്ങിയ രാജ്യാന്തര ബാഡ്മിന്റൺ താരം പി.വി. സിന്ധു ഈ വിമാനത്തിൽ നാട്ടിലെത്തിയിട്ടുണ്ട്.
'ദുബൈയിൽനിന്ന് ഡൽഹി വിമാനത്താവളത്തിൽ ഇന്ത്യൻ സമയം രാവിലെ 10.58ന് AI916D വിമാനത്തിൽ നിന്നും ഇറങ്ങിയ യാത്രക്കാരെ എയർ ഇന്ത്യ സ്വാഗതം ചെയ്തു. മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങൾക്കിടയിൽ യാത്രക്കാരെ തിരികെ കൊണ്ടുവരുന്നതിനായി ഇന്ത്യ പുറപ്പെടുവിച്ച ആദ്യ വിമാനമാണിത്' -എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു.
ദുബൈയിൽ കുടുങ്ങിയ എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും 143 കോക്ക്പിറ്റ്, ക്യാബിൻ ക്രൂ അംഗങ്ങളെ രാവിലെ മറ്റൊരു വിമാനമായ AI918Dലൂടെ തിരിച്ചുകൊണ്ടുവന്നു. അപകടകരമായ ഈ സാഹചര്യത്തിലും വിമാന സർവീസുകൾ സാധ്യമാക്കുന്നതിനായി എയർ ഇന്ത്യയുടെ ഓപറേഷൻസ് കൺട്രോൾ സെന്ററും സപ്പോർട്ടിങ് ടീമുകളും 24 മണിക്കൂറും പ്രവർത്തിക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു.
പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് ബന്ധപ്പെട്ട എല്ലാ അധികാരികളുമായും വ്യക്തമായ ആശയവിനിമയം എയർലൈൻ ഉറപ്പാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷിതമായ തിരിച്ചുവരവ് സാധ്യമാക്കുന്നതിൽ ഇന്ത്യൻ സർക്കാറും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും ദുബൈയിലെ അധികൃതരും നൽകിയ പിന്തുണക്കും സഹകരണത്തിനും എയർലൈൻ നന്ദി അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും തങ്ങളുടെ മുൻഗണനയായി തുടരുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ അനുമതികൾ അനുസരിച്ച് കൂടുതൽ വിമാന സർവീസുകൾ എത്രയും വേഗം ആരംഭിക്കുന്നതിനായി ദുബൈ വിമാനത്താവളങ്ങളുമായും മറ്റ് ബന്ധപ്പെട്ട അധികാരികളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എയർലൈൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

