ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം സുരക്ഷാ കിറ്റ് അഴിച്ചുമാറ്റി ഡോക്ടർ
text_fieldsന്യൂഡൽഹി: അതീവ ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിക്ക് ശ്വസനത്തിന് സഹായിക്കുന്ന ട്യൂബ് ഘടിപ്പിച്ച് (ഇൻട്യുബേഷൻ) ജീവൻ രക്ഷിക്കാൻ സ്വന്തം സുരക്ഷാ കിറ്റ് അഴിച്ചുമാറ്റി ഡോക്ടർ. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) റെസിഡൻറ് ഡോക്ടറായ സാഹിദ് അബ്ദുൽ മജീദ് ആണ് അതിസാഹസത്തിന് തയാറായത്. ഇതേതുടർന്ന് ഇദ്ദേഹത്തിന് 14 ദിവസത്തെ ക്വാറൻറീൻ നിർദേശിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിക്ക് കോവിഡ് ബാധിതനേയും കൊണ്ടുവന്ന ആംബുലൻസിലായിരുന്നു സംഭവം. ഡോക്ടർ ആംബുലൻസിൽ എത്തിയപ്പോൾ കാണുന്നത് കൃത്രിമമായി ശ്വാസോച്ഛാസത്തിന് സഹായിക്കുന്ന ട്യൂബ് വിച്ഛേദിക്കപ്പെട്ടതിനാൽ രോഗബാധിതൻ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതാണ്.
ഞാൻ ഉടൻ തന്നെ രോഗിക്ക് വീണ്ടും ട്യൂബ് ഘടിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ ആംബുലൻസിനുള്ളിൽ നിന്ന് സുരക്ഷാ കിറ്റിെൻറ ഗോഗിളിനുള്ളിലൂടെ ശരിയാംവിധം കാണാൻ സാധിച്ചില്ല. ഏതു തരത്തിലുള്ള വൈകലും രോഗിയുടെ മരണത്തിനിടയാക്കുമെന്നതിനാൽ ഫേസ് ഷീൽഡും ഗോഗിളും അഴിച്ചുമാറ്റാൻ തീരുമാനിച്ചു.’’ -ഡോക്ടർ പറഞ്ഞു.
നോമ്പ് തുറക്കാൻ പോലും കാത്തുനിൽക്കാതെ കോവിഡ് ബാധിതനെ ഐ.സി.യുവിലേക്ക് മാറ്റാൻ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിക്ക് തന്നെ ഡോക്ടർ അടിയന്തരമായി ആശുപത്രിയിൽ എത്തുകയായിരുന്നുവെന്ന് എയിംസ് റെസിഡൻറ്സ് ഡോക്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. ശ്രീനിവാസ് രാജ്കുമാർ പറഞ്ഞു.
സ്വന്തം ജീവൻ പോലും അപകടത്തിലാക്കിക്കൊണ്ടാണ് ഡോക്ടർ കോവിഡ് ബാധിതനെ ഇൻട്യുബേറ്റ് ചെയ്തത്. കോവിഡ്19ൽ നമുക്കൊരു പൊതുശത്രുവുണ്ട്. നമ്മൾ നമുക്കിടയിലല്ല പോരാടേണ്ടതെന്നും ആ ശത്രുവിനെതിരായാണ് ഒന്നിക്കേണ്ടതെന്നും ഈ രാജ്യം മനസ്സിലാക്കണ്ടതുണ്ട്. രോഗികളോടും ഒപ്പംജോലി ചെയ്യുന്നവരോടും ആരോഗ്യ പ്രവർത്തകരോടും നമുക്ക് ചുറ്റും ജീവിക്കുന്നവരോടുമെല്ലാം സഹാനുഭൂതി ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.