ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബി.ജെ.പി ചെന്നൈയിൽ നടത്തിയ റാലിയിൽ നിന്ന് വിട്ടു നിന്ന് എ.ഐ.എ.ഡി. എം.കെ നേതൃത്വം. നിയമത്തിനെതിരെ ഡി.എം.കെ റാലി നടത്തിയ ദിവസം തന്നെയായിരുന്നു ബി.ജെ.പിയുടെയും റാലി. എന്നാൽ, ഭരണകക്ഷ ിയായ എ.ഐ.എ.ഡി.എം.കെ റാലിയുമായി സഹകരിച്ചില്ല. പാട്ടാളി മക്കൾ കക്ഷിയും റാലിക്കെത്തിയില്ല.
പൗരത്വ ഭേദഗതി നിയമം ന്യൂനപക്ഷങ്ങളെ ബാധിക്കില്ലെന്ന് ബോധ്യപ്പെടുത്താനായി ബി.ജെ.പി നടത്തിയ റാലിയായിരുന്നു അത്. അതുകൊണ്ടാണ് എ.ഐ.എ.ഡി.എം.കെ റാലിയുടെ ഭാഗമാകാതിരുന്നതെന്ന് ബി.ജെ.പി വക്താവ് നാരായൺ തിരുപ്പതി പറഞ്ഞു. അതേസമയം, എ.ഐ.എ.ഡി.എം.കെ, പാട്ടാളി മക്കൾ കക്ഷി എന്നീ പാർട്ടികളെ ബി.ജെ.പി റാലിക്കായി ക്ഷണിച്ചിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച എ.ഐ.എ.ഡി.എം.കെ സർക്കാറിൻെറ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് തമിഴ്നാട്ടിൽ ഉയരുന്നത്. ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ ഭരണകക്ഷിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെ ഭരണസഖ്യത്തിലെ പാർട്ടിയായ പി.എം.കെ എൻ.ആർ.സിക്കെതിരെ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.