തമിഴ്നാട്: വിജയ് സഭയിൽ ഉടൻ വിശ്വാസവോട്ടെടുപ്പ് നേരിടും; എ.ഐ.ഡി.എം.കെ വിമതരും പിന്തുണക്കും
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ജോസഫ് വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ സർക്കാർ സഭയിൽ ഉടൻ വിശ്വാസവോട്ടെടുപ്പ് നേരിടും. എ.ഐ.ഡി.എം.കെ വിമത വിഭാഗം വിജയിയെ പിന്തുണക്കുമെന്നാണ് വിവരം. വിജയ് ചൊവ്വാഴ്ച വിമത എ.ഐ.ഡി.എം.കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എ.ഐ.ഡി.എം.കെയുടെ മുൻ മന്ത്രിമാരായ എസ്.പി. വേലുമണി, സി.വി. ഷൺമുഖം എന്നിവരും വിമത വിഭാഗത്തിലുണ്ട്. വിമതർ ഇന്നലെ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഐ.യു.എൽ.എം, വി.സി.കെ, കോൺഗ്രസ് നേതാക്കളെയും ഇന്നലെ വിജയ് കണ്ടിരുന്നു.
എടപ്പാടി കെ. പളനിസ്വാമിയെ പിന്തുണയ്ക്കുന്ന വിഭാഗത്തിലെ എ.ഐ.ഡി.എം.കെ എം.എൽ.എമാർ വിശ്വാസ പ്രമേയത്തിനെതിരെ വോട്ട് ചെയ്യും.നിയമസഭ തെരഞ്ഞെടുപ്പിൽ 108 സീറ്റ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ട ടി.വി.കെക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം ഇല്ലായിരുന്നു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോൺഗ്രസ് അടക്കം ഡി.എം.കെ സഖ്യത്തിൽ വിജയിച്ച ഘടകകക്ഷികളുടെ പിന്തുണയോടെയാണ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കോൺഗ്രസ്, സി.പി.എം, സി.പി.ഐ, വി.സി.കെ, മുസ്‌ലിം ലീഗ് എന്നീ കക്ഷികളുടെ പിന്തുണയോടെ 120 എം.എൽ.എമാരുടെ പിന്തുണയാണ് ടി.വി.കെ ഉറപ്പാക്കിയിരിക്കുന്നത്. എ.ഐ.ഡി.എം.കെ പിന്തുണ കൂടി ലഭിക്കുകയാണെങ്കിൽ വ്യക്തമായ ഭൂരിപക്ഷം ലഭിക്കും.
വിശ്വാസ വോട്ടെടുപ്പ് എ.ഐ.എ.ഡി.എം.കെക്കും നിർണായകമായിരിക്കും. പാർട്ടിയുടെ 47 എംഎൽഎമാരിൽ 30 പേരുടെ പിന്തുണ വിമത പക്ഷത്തിനുണ്ടെന്നാണ് അവർ അവകാശപ്പെടുന്നത്. അതിനാൽ തന്നെ വിശ്വാസ വോട്ടെടുപ്പ് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിനും നിർണായകമാണ്. വേലുമണി-ഷൺമുഖം പക്ഷത്തുള്ള വിമത എംഎൽഎമാർ വിജയ്ക്ക് പിന്തുണ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ടി.വി.കെ സർക്കാരിന് എ.ഐ.എ.ഡി.എം.കെ എംഎൽഎമാർ പിന്തുണ പ്രഖ്യാപിക്കുകയാണെങ്കിൽ പാർട്ടി പളനിസ്വാമി പക്ഷമെന്നും ഷൺമുഖം-വേലുമണി പക്ഷമെന്നും രണ്ടായി പിളർന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

