Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.ഡി.എ വിട്ട്...

എൻ.ഡി.എ വിട്ട് എ.ഐ.എ.ഡി.എം.കെ; പുതിയ മുന്നണി രൂപീകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കും

text_fields
bookmark_border
എൻ.ഡി.എ വിട്ട് എ.ഐ.എ.ഡി.എം.കെ; പുതിയ മുന്നണി രൂപീകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കും
cancel
camera_alt

എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി, നരേന്ദ്ര മോദി

ചെന്നൈ: തമിഴ്നാട്ടിൽ ബി.ജെ.പിക്ക് വൻ തിരിച്ചടിയായി എ.ഐ.എ.ഡി.എം.കെ ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) വിട്ടു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രത്യേക മുന്നണിയായി നിൽക്കുമെന്നും പാർട്ടി വ്യക്തമാക്കി. എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുമായുള്ള ബന്ധം വിഛേദിക്കാൻ തീരുമാനമെടുത്തത്.

അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ സമാന ചിന്താഗതിക്കാരായ പാർട്ടികളുടെ സഖ്യത്തെ നയിക്കാൻ ഐകകണ്ഠ്യേന തീരുമാനിച്ചതായി മുൻമന്ത്രിയും മുതിർന്ന നേതാവുമായ കെ.പി. മുനുസാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു. രണ്ട് കോടിയിലധികം വരുന്ന പാർട്ടി പ്രവർത്തകരുടെ വികാരങ്ങളെയും അഭിലാഷങ്ങളെയും മാനിക്കുന്നതാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടി ഭാരവാഹികൾ, എം.എൽ.എമാർ, എം.പിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ബി.ജെ.പിയുടെ നയങ്ങളെ വിമർശിച്ച നേതാക്കൾ, സി.എൻ. അണ്ണാദുരൈ, ജയലളിത തുടങ്ങിയ അതികായരെ അപകീർത്തിപ്പെടുത്താനാണ് ബി.ജെ.പി നേതാക്കൾ ശ്രമിച്ചതെന്ന് പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ അണ്ണാദുരൈ വിരുദ്ധ പ്രസ്താവന ഇരുപാർട്ടികളും തമ്മിലുള്ള വിടവിന് കാരണമായിരുന്നു. പാർട്ടി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചാണ് എൻ.ഡി.എ ബന്ധം ഉപേക്ഷിക്കൽ നേതാക്കളും പ്രവർത്തകരും ആഘോഷിച്ചത്.

ബി.ജെ.പി ഇനി തങ്ങളുടെ സഖ്യകക്ഷിയല്ലെന്ന് എ.ഐ.എ.ഡി.എം.കെ സംഘടന സെക്രട്ടറി ഡി. ജയകുമാർ ഈ മാസം 18ന് പറഞ്ഞിരുന്നു. എന്നാൽ, എൻ.ഡി.എ ബന്ധം തെരഞ്ഞെടുപ്പു വേളയിൽ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പാർട്ടി പ്രതിനിധിസംഘം ഡൽഹിയിലെത്തി ബി.ജെ.പി ഉന്നതരെ കണ്ടു.

മുൻ മുഖ്യമന്ത്രി അണ്ണാദുരൈ 1956ൽ മധുരയിൽ പരിപാടിയിൽ സംസാരിക്കവെ ഹിന്ദുവിരുദ്ധ പരാമർശം നടത്തിയെന്നും ഇതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ അദ്ദേഹം മധുരയിൽ ഒളിച്ചു കഴിയുകയായിരുന്നുന്നെന്നുമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ മുമ്പ് പറഞ്ഞത്. മാപ്പു പറഞ്ഞശേഷം മാത്രമാണ് അണ്ണാദുരൈക്ക് മധുര വിടാനായതെന്നും അദ്ദേഹം ആരോപിച്ചു. ജയലളിതയെ അഴിമതിക്കാരിയായ മുഖ്യമന്ത്രി എന്ന നിലക്കാണ് അണ്ണാമലൈ ഒരു അഭിമുഖത്തിൽ പരാമർശിച്ചത്. ഇത് പിന്നീട് മയപ്പെടുത്താൻ അണ്ണാമലൈ ശ്രമിച്ചെങ്കിലും എ.ഐ.എ.ഡി.എം.കെ പ്രവർത്തകരും നേതാക്കളും കടുത്ത പ്രതിഷേധത്തിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIADMKNDA
News Summary - AIADMK Cuts Ties With BJP
Next Story