അഹ്മദാബാദ് വിമാനാപകടം: എ.എ.ഐ.ബി റിപ്പോർട്ടിനെതിരെ പൈലറ്റ് സംഘടനയായ എഫ്.ഐ.പി രംഗത്ത്
text_fieldsന്യൂഡൽഹി: അഹ്മദാബാദ് വിമാന ദുരന്തത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന രംഗത്ത്. എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എ.എ.ഐ.ബി) റിപ്പോർട്ടിനെതിരെയാണ് പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത‍്യന്‍ പൈലറ്റസ്(എഫ്.ഐ.പി) അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്. അന്തിമ റിപ്പോർട്ട് പുറത്ത് വിടുന്നതിന് മുമ്പ് കൃത്യമായ സിമുലേറ്റർ പരിശോധനകൾ നടത്തണമെന്നാണ് സംഘടനയുടെ ആവശ‍്യം. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ വൈദ്യതി തകരാർ സംഭവിച്ചിരുന്നുവെന്നും ഇത് റിപ്പോർട്ടിൽ മറച്ചുവെച്ചതായും പൈലറ്റുമാർ ആരോപിച്ചു.
കോക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ പതിഞ്ഞ ഓഡിയോ അലർട്ടുകളും സന്ദേശങ്ങളും പ്രാഥമിക റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇത് ബോധപൂർവ്വം അന്വേഷണസംഘം ഒഴിവാക്കിയെന്നും എഫ്.ഐ.പി പ്രസിഡന്‍റ് ക്യാപ്റ്റന്‍ സുരീന്ദർ രൺധാവ ചൂണ്ടിക്കാട്ടി. വിമാനത്തിന്റെ വാൽഭാഗത്തിന്‍റെ പുറമേക്ക് വലിയ കേടുപാടുകൾ സംഭവിച്ചിരുന്നില്ലെങ്കിലും അവിടെയുണ്ടയിരുന്ന ബ്ലാക്ക് ബോക്സ് കത്തികരിഞ്ഞ നിലയിൽ കാണപ്പെട്ടത് എങ്ങനെയാണെന്ന ചോദ്യമാണ് സംഘടന ഉന്നയിക്കുന്നത്. വൈദ്യുതിയൽ മാത്രം പ്രവർത്തിച്ചിരുന്ന ബ്ലാക്ക് ബോക്സിന് കേടുപാടുകൾ സംഭവിച്ചത് വിമാനത്തിനുള്ളിലുണ്ടായ ഗുരുതരമായ വൈദ്യുത തകരാറിനെയാണ് സൂചിപ്പിക്കുന്നത്.
റിപ്പോർട്ടിലെ വൈരുദ്ധ‍്യങ്ങൾ നീക്കുന്നതിനായി അന്താരാഷ്ട്ര പൈലറ്റുമാരുടെ സഹായത്തോടെ ബോയിംഗ് 787 സിമുലേറ്ററിൽ 10 പരീക്ഷണങ്ങളാണ് എഫ്.ഐ.പി നടത്തിയത്. അടിയന്തര ഘട്ടങ്ങളിൽ വൈദ്യുതിയും ഹൈഡ്രോളിക് മർദ്ദവും വീണ്ടെടുക്കാൻ സഹായിക്കുന്ന 'റാം എയർ ടർബൈൻ' പ്രവർത്തിക്കാൻ 18 സെക്കൻഡ് വേണമെന്ന് പരിശോധനകളിൽ കണ്ടെത്തി. എന്നാൽ എഞ്ചിൻ ഓഫായി ശേഷം നാല് സെക്കന്‍റിനുള്ളിൽ ഇത് പ്രവർത്തിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പരിശോധന നടത്താന്‍ എഫ്.ഐ.പി അന്വേഷണ ഏജന്‍സിയോട് ആവശ‍്യപ്പെട്ടിരുന്നു. എന്നാൽ ഇത് തള്ളിക്കളഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

