ശുചിമുറിയിലെ ടിഷ്യു പേപ്പറിൽ ‘ബോംബ്’ ഭീഷണി കുറിപ്പ്; എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് അഹമ്മദാബാദിൽ അടിയന്തര ലാൻഡിങ്
text_fieldsഅഹമ്മദാബാദ്: വിമാനത്തിന്റെ ശുചിമുറിയിൽ ‘ബോംബ്’ എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിനെ തുടർന്ന് ദമ്മാമിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. തിങ്കളാഴ്ചയാണ് സംഭവം. ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരമാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് അധികൃതർ അറിയിച്ചു.
വിമാനത്തിലെ ശുചിമുറിയിൽ പരിശോധനക്കിടെ ജീവനക്കാരനാണ് ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയത്. വിവരം ഉടൻ പൈലറ്റിനെ അറിയിക്കുകയും തുടർന്ന് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും ചെയ്തു. പിന്നാലെ വഴിതിരിച്ചുവിടലിനും അടിയന്തര ലാൻഡിങ്ങിനും അനുമതി അഭ്യർഥിക്കുകയും വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു.
വിമാനം അഹമ്മദാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയതിന് പിന്നാലെ പ്രധാന ടെർമിനലിൽനിന്ന് അകലെയുള്ള പ്രത്യേക ബേയിലേക്ക് മാറ്റി. വിമാനത്തിലുണ്ടായിരുന്ന 32 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി ടെർമിനൽ രണ്ടിലേക്ക് മാറ്റി.
ഭീഷണി സന്ദേശത്തെ തുടർന്ന് സുരക്ഷാ സേനയും ബോംബ് ഡിസ്പോസൽ സംഘവും വിമാനത്തിലെത്തി പരിശോധന നടത്തി. വിമാനത്തിന്റെ കാബിൻ, സീറ്റുകൾ, ലഗേജ് വിഭാഗം, കാർഗോ ഹോൾഡ് തുടങ്ങിയ ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ സ്ഫോടക വസ്തുക്കളോ സംശയകരമായ മറ്റ് വസ്തുക്കളോ കണ്ടെത്തിയില്ല. തുടർന്ന് വിമാനം സുരക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ടിഷ്യു പേപ്പറിൽ ബോംബ് ഭീഷണി എഴുതിവെച്ചത് ആരാണെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്നും കണ്ടെത്താൻ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചു.
ബോംബ് ഭീഷണിയെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സർക്കാർ നിയോഗിച്ച ‘ബോംബ് ഭീഷണി അസസ്മെന്റ് കമ്മിറ്റി’യെ ഉടൻ അറിയിക്കുകയും ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുകയും ചെയ്തതായി എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

