സബർമതി എക്സ്പ്രസിന്റെ 20 കോച്ചുകൾ പാളംതെറ്റി; നിരവധി ട്രെയിനുകൾ വൈകി
text_fieldsലഖ്നോ: വാരണാസിയിൽ നിന്നും അഹമ്മദാബാദിലേക്ക് പോയ സബർമതി എക്സ്പ്രസ് പാളംതെറ്റി. ശനിയാഴ്ച പുലർച്ചെ കാൺപൂരിനും ബിംസെന്നും ഇടക്കുവെച്ചാണ് അപകടമുണ്ടായത്. എൻജിൻ ട്രാക്കിലുണ്ടായിരുന്ന വസ്തുവിൽ തട്ടിയാണ് കോച്ചുകൾ പാളം തെറ്റിയതെന്ന് അധികൃതർ അറിയിച്ചു.
വാർത്ത ഏജൻസിയായ പി.ടി.ഐയുടെ റിപ്പോർട്ട് പ്രകാരം 20 കോച്ചുകളെങ്കിലും പാളം തെറ്റിയിട്ടുണ്ട്. എന്നാൽ, അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി നിലവിൽ വിവരമില്ല. യാത്രക്കാരെ കാൺപൂരിലേക്ക് എത്തിക്കുന്നതിനായി റെയിൽവേ പ്രത്യേക ബസ് അയച്ചിട്ടുണ്ട്. കാൺപൂരിലെത്തി അവിടെ നിന്നും യാത്രക്കാർക്ക് അഹമ്മദാബാദിലേക്കുള്ള യാത്ര തുടരാവുന്നതാണെന്നും റെയിൽവേ അറിയിച്ചു.
റെയിൽവേ ട്രെയിൻ എൻക്വയറി വെബ്സൈറ്റ് പ്രകാരം ശനിയാഴ്ച പുലർച്ചെ 2.29ഓടെയാണ് അപകടമുണ്ടായത്. കാൺപൂർ സെൻട്രൽ സ്റ്റേഷൻ പിന്നിട്ട് 30 മിനിറ്റിന് ശേഷമാണ് ട്രെയിൻ പാളംതെറ്റിയത്.
ഭാരമേറിയ വസ്തു എൻജിന് മുന്നിൽ ഇടിക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് റെയിൽവേക്ക് മൊഴി നൽകിയിട്ടുണ്ട്. ട്രെയിനിന്റെ മുൻഭാഗത്തുള്ള ലോഹഭാഗം ഇടിയിൽ വളഞ്ഞുപോയെന്നും ലോക്കോ പെലറ്റ് പറഞ്ഞു. ട്രെയിൻ പാളം തെറ്റിയത് മൂലം നിരവധി ട്രെയിനുകൾ വൈകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

