Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

അഗസ്റ്റവെസ്റ്റ്ലാന്‍ഡ്: വിവാദങ്ങളുടെ കോപ്ടര്‍

text_fields
bookmark_border
അഗസ്റ്റവെസ്റ്റ്ലാന്‍ഡ്: വിവാദങ്ങളുടെ കോപ്ടര്‍
cancel
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് വന്‍ വിവാദമുയര്‍ത്തിയ അഴിമതി ആരോപണങ്ങളിലൊന്നാണ് അഗസ്റ്റവെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ ഇടപാട്. കോഴയിടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്നായിരുന്നു പ്രതിപക്ഷമായ ബി.ജെ.പിയുടെ ആരോപണം. സോണിയയുടെ  ഇറ്റലിബന്ധവും  പ്രതിക്കൂട്ടിലായ കമ്പനിയുടെ ആസ്ഥാനം ഇറ്റലിയാണെന്നതും ബി.ജെ.പി പാര്‍ലമെന്‍റില്‍ ഭരണകക്ഷിക്കെതിരെ വന്‍ ആയുധമാക്കി. സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേല്‍, അന്ന് ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി എന്നിവരുടെ പേരുകളും ഇറ്റലിയിലെ കോടതിരേഖകളില്‍ പരാമര്‍ശിക്കുന്നതായി  ബി.ജെ.പി ആരോപിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് ഒന്നും മറയ്ക്കാനില്ളെന്നും ഏതന്വേഷണവും സ്വാഗതാര്‍ഹമാണെന്നുമായിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട്. 

പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്‍റണി 2013 മാര്‍ച്ചില്‍ കോപ്ടര്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും സി.ബി.ഐ കേസ് ഊര്‍ജിതമായി അന്വേഷിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി.  2010ല്‍ അഗസ്റ്റവെസ്റ്റ്ലാന്‍ഡ് ഇന്ത്യയുമായി ഏര്‍പ്പെട്ട കരാറില്‍ അഴിമതിസൂചനയെതുടര്‍ന്ന് 2012ല്‍ ഇറ്റാലിയന്‍ അറ്റോണി ജനറലിന്‍െറ ഓഫിസാണ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് ഇടനിലക്കാരന്‍ ഗ്യുഡോ റാള്‍ഫ് ഹാഷ്കെ, ഫിന്‍ മെകാനിക ചീഫ് എക്സിക്യൂട്ടിവും ചെയര്‍മാനുമായ ഗ്യുസെപ്പെ ഓര്‍സി എന്നിവര്‍ അറസ്റ്റിലായി. ഇന്ത്യയില്‍നിന്ന് കരാര്‍ സ്വന്തമാക്കാന്‍ ഇടനിലക്കാര്‍ക്ക് 360 കോടി കോഴ നല്‍കിയെന്നായിരുന്നു ഓര്‍സിക്കെതിരായ കുറ്റം. ഈ ഇടനിലക്കാര്‍ അന്നത്തെ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എസ്.പി. ത്യാഗിക്ക് അദ്ദേഹത്തിന്‍െറ ബന്ധുക്കള്‍ മുഖേന പണം കൈമാറിയെന്നാണ് ഇറ്റലിയിലെ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചത്. ഇറ്റലിയിലെ അറസ്റ്റിനെ തുടര്‍ന്ന് ഇന്ത്യ കോപ്ടര്‍ ഇടപാട് റദ്ദാക്കി. തുടര്‍ന്നാണ് പ്രതിരോധമന്ത്രി ആന്‍റണി അന്വേഷണത്തിന് ഉത്തരവിട്ടത്. 2014ലാണ് ഇറ്റാലിയന്‍ കോടതി അഴിമതിക്കേസില്‍ എസ്.പി. ത്യാഗിയുടെ പേര് പരാമര്‍ശിച്ചത്. അഗസ്റ്റവെസ്റ്റ്ലാന്‍ഡുമായി കരാറുണ്ടാക്കാന്‍ അദ്ദേഹം കോഴപ്പണം സ്വീകരിച്ചു എന്നായിരുന്നു  പരാമര്‍ശം. 

എന്നാല്‍, 2015ല്‍ ത്യാഗിയെ ഇറ്റാലിയന്‍ കോടതി കുറ്റമുക്തനാക്കി. ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയിട്ടില്ളെന്നും കോടതി പറഞ്ഞു. അതേസമയം, ഇറ്റാലിയന്‍ ഇടനിലക്കാരന്‍ ഹാഷ്കെ, ഓര്‍സി എന്നിവരെ ത്യാഗി വിദേശത്തുവെച്ച് നേരില്‍ കണ്ട കാര്യം സി.ബി.ഐ അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു. 
സമുദ്രനിരപ്പില്‍നിന്ന് 6000 മീറ്റര്‍  ഉയരത്തില്‍വരെ പറക്കാന്‍ കഴിയുന്ന ഹെലികോപ്ടര്‍ വാങ്ങണമെന്ന വ്യോമസേനയുടെ ആവശ്യമാണ് അഗസ്റ്റവെസ്റ്റ്ലാന്‍ഡ് ഇടപാടിലേക്ക് നയിച്ചത്. എന്നാല്‍, ഇതില്‍ ഇളവ് വരുത്തി 4500 മീറ്ററാക്കി അഗസ്റ്റക്കനുകൂലമായി കരാറിനെ മാറ്റുകയാണ് ത്യാഗി ചെയ്തതെന്നാണ് അന്വേഷണത്തില്‍ കണ്ടത്തെിയത്. അഗസ്റ്റവെസ്റ്റ്ലാന്‍ഡ് കോപ്ടറിന് 6000 മീറ്റര്‍ ഉയരത്തില്‍ പറക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:agustawestland scam
News Summary - agustawestland scam
Next Story