തൂത്തുക്കുടിയിൽ വീണ്ടും വെടിവെപ്പ്; യുവാവ് മരിച്ചു, സംഘർഷം തുടരുന്നു
text_fieldsതൂത്തുക്കുടി: പൊലീസ് വെടിവെപ്പിൽ ചൊവ്വാഴ്ച പത്തുപേർ മരിച്ച തൂത്തുക്കുടിയിൽ വീണ്ടും വെടിവെപ്പ്; ഒരാൾ കൂടി കൊല്ലപ്പെട്ടു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. അണ്ണാനഗറിലാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ കാളിയപ്പൻ (22) മരിച്ചത്. ജനക്കൂട്ടം പൊലീസ് വാനുകൾ കത്തിച്ചു. നിരവധി വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു. പൊലീസ് പലതവണ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. നിരോധാജ്ഞ ലംഘിച്ചാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്.
ഗുരുതര ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്ന സ്റ്റെർലൈറ്റ് കോപ്പർ പ്ലാൻറ് പൂട്ടണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടി നിവാസികൾ നടത്തിയ കലക്ടറേറ്റ് മാർച്ചിന് നേരെയായിരുന്നു കഴിഞ്ഞദിവസം പൊലീസ് വെടിവെപ്പ്. പ്ലാൻറ് പൂട്ടാതെ കൊല്ലപ്പെട്ട പത്തുപേരുടെ പോസ്റ്റ്മോർട്ടത്തിന് സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. ഒടുവിൽ ജഡ്ജിമാരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
ചൊവ്വാഴ്ച വെടിവെപ്പിൽ പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി മുറ്റത്തെ സംഘർഷമാണ് ബുധനാഴ്ച വെടിവെപ്പിലേക്ക് നീങ്ങിയത്. ആശുപത്രിയിലെത്തിയ കലക്ടർക്കെതിരെ മുദ്രവാക്യവുമായി സ്ത്രീകളടക്കമുള്ളവർ തടിച്ചുകൂടി. വീടുകളിൽ പൊലീസ് നരനായാട്ട് നടത്തിയതും േഗ്രസ് നഗറിലെ വെടിവെപ്പിൽ ജാൻസി എന്ന സ്ത്രീ മരിച്ചതുമായിരുന്നു ജനരോഷത്തിന് കാരണം. ഇതിനിടെ, കമൽഹാസൻ ആശുപത്രിയിലെത്തിയപ്പോൾ ജനശ്രദ്ധ മാറിയതിനെതുടർന്നാണ് കലക്ടർ സ്ഥലം വിട്ടത്.
കമൽഹാസൻ, ടി.എൻ.പി.സി.സി പ്രസിഡൻറ് തിരുനാവക്കരശ് തുടങ്ങിയവർ മടങ്ങിയശേഷമാണ് പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകപ്രയോഗവും നടത്തിയത്. ആശുപത്രി മുറ്റത്തുനിന്നവരെ വിരട്ടിയോടിച്ചതോടെ കല്ലേറുണ്ടായി. മെഡിക്കൽ കോളജ് ആശുപത്രി മുറ്റം കലാപഭൂമിയായി. പൊലീസ് വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായതോടെ പൊലീസ് പ്രധാന റോഡിലിറങ്ങി കണ്ടവരെയെല്ലാം അടിച്ചോടിച്ചു. തുടർന്ന് പൊലീസ് റൂട്ട് മാർച്ച് നടത്തുന്നതിനിടെയാണ് ൈബ്രൻറ് നഗർ രണ്ടാം തെരുവിൽ നിർത്തിയിട്ട രണ്ട് പൊലീസ് വാനുകൾ കത്തിച്ചത്.
അണ്ണാനഗറിൽ കല്ലേറിൽ എസ്.പിക്കും ഒരു കോൺസ്റ്റബിളിനും പരിക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ റബർ ബുള്ളറ്റാണ് പ്രയോഗിച്ചതെന്ന് പൊലീസ് പറയുന്നു. കാളിയപ്പൻ സംഭവസ്ഥലത്ത് മരിച്ചു. മറ്റ് രണ്ടുപേർ ചികിത്സയിലാണ്. വെടിവെപ്പിനെതുടർന്ന് ആശുപത്രി പരിസരവും ടൗണും പൊലീസ് നിയന്ത്രണത്തിലായി. കഴിഞ്ഞദിവസം വെടിവെപ്പിൽ പരിക്കേറ്റ 79 പേർ തൂത്തുക്കുടി ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവരിൽ 17 പേരുടെ ദേഹത്തുനിന്ന് വെടിയുണ്ട നീക്കി. പരിക്കേറ്റ 30ഓളം പൊലീസുകാർ തിരുനെൽവേലി ആശുപത്രിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.