ആനന്ദ് ശർമയുടെ രാജിക്ക് പിന്നാലെ അനുനയ നീക്കവുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി സ്ഥാനത്തുനിന്നും ആനന്ദ് ശരർമ രാജിവെച്ചതിനു പിന്നാലെ അനുനയ നീക്കം ശക്തമാക്കി കോൺഗ്രസ്. പ്രശ്നം പരിഹരിക്കാൻ ഹിമാചൽ പ്രദേശിലെ എ.ഐ.സി.സി ചുമതലയുള്ള രാജീവ് ശുക്ലക്ക് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. പ്രശ്ന പരിഹാരത്തിനായി കഴിഞ്ഞ ദിവസം രാജീവ് ശുക്ല ആനന്ദ് ശർമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശർമയുടെ രാജി കോൺഗ്രസിലെ ആഭ്യന്തര പ്രശ്നമാണെന്നും അദ്ദേഹവുമായി നല്ല ബന്ധമാണുള്ളതെന്നും കൂടിക്കാഴ്ചക്ക് ശേഷം ശുക്ല പറഞ്ഞു.
കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും മുതിർന്ന നേതാവുമാണ് ആനന്ദ് ശർമ്മ. കൂടാതെ രാഷ്ട്രീയകാര്യ സമിതി അംഗവും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗവുമാണ്. അദ്ദേഹത്തെ കാണേണ്ടത് ഞങ്ങളുടെ കടമയാണെന്നും അദ്ദേഹം പാർട്ടിക്കുവേണ്ടി പ്രചരണത്തിനിറങ്ങുമെന്നും ശുക്ല വ്യക്തമാക്കി.
ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാർട്ടിയുടെ സ്റ്റിയറിങ് കമ്മറ്റി ചെയർമാൻ സ്ഥാനത്തുനിന്നും ആനന്ദ് ശർമ രാജിവെച്ചത്. പ്രധാന തെരഞ്ഞെടുപ്പ് യോഗങ്ങളിലേക്കൊന്നും തന്നെ ക്ഷണിച്ചില്ലെന്നും അഭിമാനം പണയംവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും രാജി സംബന്ധിച്ച് സോണിയ ഗാന്ധിക്കയച്ച കത്തിൽ ആനന്ദ് ശർമ പറയുന്നു. അതേസമയം, ഹിമാചലിൽ പാർട്ടി സ്ഥാനാർഥികളുടെ പ്രചാരണത്തിന് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.