മോശം കാലാവസ്ഥയോ.. അതോ...; റാലി റദ്ദ് ചെയ്തതിൽ പ്രധാനമന്ത്രിയെ പരിഹസിച്ച് ജയന്ത് ചൗധരി
text_fieldsമോശം കാലാവസ്ഥയെ തുടർന്ന് ഉത്തർപ്രദേശിലെ ബിജ്നോറിൽ നടത്താനിരുന്ന ആദ്യ തിരഞ്ഞെടുപ്പ് പ്രചരണ റാലി പ്രധാനമന്ത്രി നരേന്ദ്ര മോദി റദ്ദ് ചെയ്തതിൽ പരിഹാസവുമായി രാഷ്ട്രീയ ലോക് ദൾ (ആർ.എൽ.ഡി) ഉപാധ്യക്ഷൻ ജയന്ത് ചൗധരി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതോടെ അവരെ നേരിട്ടെത്തി അഭിസംബോധന ചെയ്യാൻ ബി.ജെ.പി തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പടിഞ്ഞാറൻ യു.പിയിലെ ജാട്ടുകൾക്കും, കർഷകർക്കുമിടയിൽ വലിയ പിന്തുണയുള്ള നേതാവാണ് ചൗധരി. തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ സഖ്യകക്ഷിയാണ് ആർ.എൽ.ഡി.
ബിജ്‌നോറിൽ മെച്ചപ്പെട്ട വികസനവും, വൈദ്യുതിയും എത്തിക്കുമെന്ന് ബി.ജെ.പി നേരത്തെ വാഗ്ദാനം ചെയ്തിരുന്നുവെന്നും, പ്രധാനമന്ത്രി അവരെ സന്ദർശിച്ചിരുന്നെങ്കിൽ അവർ ചോദ്യങ്ങൾ ചോദിക്കുമെന്ന ഭയമാണ് ബി.ജെ.പിയുടെ 'കാലാവാസ്ഥ പെട്ടന്ന് മോശമാകാൻ' കാരണമെന്നും മീററ്റ് കന്‍റോൺമെന്‍റിൽ നടന്ന റാലിയിൽ അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ മോശമായതിനാല്‍ മോദി നേരിട്ടെത്തില്ലെന്ന് ബി.ജെ.പി അറിയിച്ചതിന് പിന്നാലെ കാലാവസ്ഥ ആപ്പിലെ വിവരങ്ങള്‍ ജയന്ത് ചൗധരി ട്വീറ്റ് ചെയ്തിരുന്നു. ബിജ്‌നോറില്‍ നല്ല കാലാവസ്ഥയാണെന്നാണ് ആപ്പിലുള്ളത്. എന്നാല്‍ ബി.ജെ.പിക്ക് കാലാവസ്ഥ മോശമാണ് എന്ന് അദ്ദേഹം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.