ബംഗാളിന് പിന്നാലെ ബിഹാറിലും ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്ന് ഭയം -സുശീൽ മോദി
text_fieldsപട്ന: ബിഹാറിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ ഉദ്യോഗസ്ഥരെ അക്രമിക്കുമെന്ന് ഭയക്കുന്നതായി ബി.ജെ.പി എം.പിയും ബിഹാർ മുൻഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി. വെള്ളിയാഴ്ച പശ്ചിമബംഗാളിൽ ഇ.ഡി ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ആക്രമണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിൽ ആർ.ജെ.ഡിയുടെ അനുയായികളായിരിക്കും അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെ ആക്രമിക്കുകയെന്നും സുശീൽ കുമാർ മോദി ആരോപിച്ചു. ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ സൈന്യത്തിന് എസ്.ഒ.എസ് വിളിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
കാലിത്തീറ്റ കുംഭകോണത്തിൽ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് അറസ്റ്റിലാകുമ്പോൾ സമാനമായ സാഹചര്യങ്ങൾ ഉണ്ടാകുമെന്ന് നിരീക്ഷിച്ചതായി ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ സുശീൽ മോദി പറഞ്ഞു.പോയിന്റ് ടു പോയിന്റ് ഉത്തരങ്ങളുമായി ഇ.ഡി ഉദ്യോഗസ്ഥരെ നേരിടാൻ ലാലു യാദവിനോടും മകൻ തേജസ്വിയോടും അദ്ദേഹം ഉപദേശിച്ചു. ജോലിക്ക് വേണ്ടിയുള്ള ഭൂമി കുംഭകോണക്കേസിലാണ് ഇരുവർക്കും നേരെ ആരോപണമുയർന്നത്.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിലാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ അതിക്രമം നടന്നത്. റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയതായിരുന്നു എൻഫോഴ്സ്മെന്റ് സംഘം. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിലാണ് ഇ.ഡി സംഘം റെയ്ഡിനെത്തിയത്. പ്രദേശത്തെ 200ഓളം പേർ വരുന്ന സംഘം ഇ.ഡി ഉദ്യോഗസ്ഥരേയും അർധ സൈനിക വിഭാഗത്തേയും വളയുകയായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർ എത്തിയ വാഹനങ്ങൾ ആൾക്കൂട്ടം തകർത്തു.
പശ്ചിമബംഗാളിൽ റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് മാസങ്ങളായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുകയാണ്. ബംഗാളിലെ ജനങ്ങൾക്ക് നൽകേണ്ട റേഷൻവിഹിതത്തിൽ 30 ശതമാനത്തോളം വകമാറ്റി ഓപ്പൺ മാർക്കറ്റിൽ വിറ്റുവെന്ന ആരോപണത്തിലാണ് ഇ.ഡി അന്വേഷണം പുരോഗമിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ മന്ത്രി ജ്യോതി പ്രിയോ മല്ലിക് അറസ്റ്റിലായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. 2011 മുതൽ 2021 വരെ ജ്യോതി പ്രിയ മല്ലിക്കായിരുന്നു പശ്ചിമബംഗാളിലെ ഭക്ഷ്യമന്ത്രി. ഇക്കാലയളവിലാണ് റേഷൻ അഴിമതി നടന്നതെന്ന് ഇ.ഡി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

